കൊച്ചി: തലശേരി ഫസൽ വധക്കേസിൽ ആർ.എസ്.എസിന് പങ്കുണ്ടെന്ന വെളിപ്പെടുത്തലിൽ കഴമ്പില്ലെന്നും സി.പി.എം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനുമടക്കമുള്ള പ്രതികളാണ് കൊലയ്ക്കു പിന്നിലെന്നും വ്യക്തമാക്കി സി.ബി.ഐ അന്വേഷണസംഘം കൊച്ചിയിലെ പ്രത്യേക കോടതിയിൽ തുടരന്വേഷണറിപ്പോർട്ട് നൽകി.
തലശേരി ഫസൽ വധക്കേസിൽ പങ്കുണ്ടെന്ന് ആർ.എസ്.എസ് പ്രവർത്തകനായിരുന്ന കുപ്പി സുബീഷെന്ന് വിളിക്കുന്ന സുബീഷ് നടത്തിയ വെളിപ്പെടുത്തലിന്റെ അന്വേഷണത്തിൽ തുടരന്വേഷണം നടത്താൻ ജൂലായ് ഏഴിന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ മുഖ്യപ്രതി കൊടി സുനി ഉൾപ്പെട്ട സംഘമാണ് കൊലനടത്തിയതെന്ന് വ്യക്തമാക്കി 2012ൽ സമർപ്പിച്ച കുറ്റപത്രത്തിലെ കണ്ടെത്തലുകൾ ഈ റിപ്പോർട്ടിലും ആവർത്തിച്ചിട്ടുണ്ട്. സുബീഷിന്റെ മൊഴി കസ്റ്റഡിയിൽ വച്ച് പൊലീസ് നിർബന്ധിച്ച് പറയിച്ചതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
2006 ഒക്ടോബർ 22ന് പുലർച്ചെ മൂന്നുമണിയോടെ പത്രവിതരണത്തിനുപോയ ഫസലിനെ പ്രതികൾ തലശേരി ജെ.ടി റോഡിൽവച്ച് ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഫസലിന്റെ ഭാര്യ മറിയു നൽകിയ ഹർജിയിൽ കേസന്വേഷണം ഹൈക്കോടതി സി.ബി.ഐയ്ക്ക് വിട്ടിരുന്നു. തുടർന്ന് കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ എന്നിവരടക്കം എട്ടുപേരെ പ്രതികളാക്കി അന്വേഷണസംഘം കുറ്റപത്രവും നൽകി.
ഇതിനിടെ കൂത്തുപറമ്പ് സ്വദേശി സി.പി.എം പ്രവർത്തകൻ മോഹനനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സുബീഷ് തലശേരിയിലെ ഫസലിനെ കൊലപ്പെടുത്തിയത് താനുൾപ്പെട്ട സംഘമാണെന്ന് പൊലീസിൽ കുറ്റസമ്മതം നടത്തി. ഇത് വീഡിയോയിൽ ചിത്രീകരിച്ച പൊലീസ് ദൃശ്യങ്ങളും രേഖകളും ഡി.ജി.പിമുഖേന സി.ബി.ഐയ്ക്ക് കൈമാറി. എന്നാൽ ഇവ മതിയായ തെളിവല്ലെന്ന നിലപാടാണ് സി.ബി.ഐ സ്വീകരിച്ചത്. പിന്നീട് കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരൻ അബ്‌ദുൾസത്താർ നൽകിയ ഹർജിയിലാണ് സി.ബി.ഐ തുടരന്വേഷണം നടത്താൻ സിംഗിൾബെഞ്ച് ഉത്തരവിട്ടത്.
കുറ്റപത്രത്തിലെ പ്രതികൾ
കൊടിസുനിയെന്ന എം.കെ. സുനിൽകുമാർ, പാച്ചൂട്ടി ബിജുവെന്ന ബിജു, ജിത്തുവെന്ന ജിതേഷ്, ചെറിയ അരൂട്ടൻ എന്ന അരുൺദാസ്, ബാബു എന്നു വിളിക്കുന്ന എം.കെ. കലേഷ്, അരൂട്ടൻ എന്ന ടി.എം. അരുൺ കുമാർ, കാരായി ചന്ദ്രശേഖരൻ, കാരായി രാജൻ,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |