തലശേരി: ഫസൽ വധക്കേസിൽ കോടതി ഉത്തരവിനെത്തുടർന്ന് പത്തുവർഷത്തോളം എത്താൻ കഴിയാതിരുന്ന ജന്മനാട്ടിലേക്ക് സി.പി.എം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും എത്തി. ഇരുവരുടേയും തട്ടകമായ തലശേരിയിൽ വൻസ്വീകരണമാണ് പാർട്ടി ഒരുക്കിയത്. കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റംഗം കാരായി രാജനും തലശേരി ഏരിയാ കമ്മിറ്റിയംഗം കാരായി ചന്ദ്രശേഖരനും എറണാകുളം വിട്ട് ഇന്നലെയാണ് തലശേരിയിൽ മടങ്ങിയെത്തിയത്. ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിലാണ് സ്വീകരണമൊരുക്കിയത്. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. അഡ്വ.പി.ശശി അദ്ധ്യക്ഷത വഹിച്ചു.
ഫസൽക്കേസിൽ കാരായിമാർ ഉൾപ്പെടെയുള്ള എട്ടുപേരുടെയും നിരപരാധിത്വം തെളിയിക്കുന്നതിന് ഏതറ്റം വരെയും പോകുമെന്ന് ജയരാജൻ പറഞ്ഞു. ആർ.എസ്.എസാണ് ഫസലിലെ കൊലപ്പെടുത്തിയതെന്ന വെളിപ്പെടുത്തലാണ് അന്വേഷണത്തിനിടെ പുറത്തു വന്നത്. രാജ്യത്തിന്റെ ഭരണഘടനയെ പിച്ചിചീന്തി നിയമത്തെ കാറ്റിൽ പറത്തുന്ന സി.ബി.ഐ അന്വേഷിച്ചതിന്റെ ഫലമായാണ് നിരപരാധികളായവർ പ്രതികളായതെന്നും ജയരാജൻ പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ ഉൾപ്പെടെയുള്ളവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |