പൊന്നാനി: പൊന്നാനി സ്വദേശിയായ ഗവേഷക വിദ്യാർത്ഥിക്ക് യു.എ.ഇയുടെ ആദരം. ഗവേഷണ രംഗത്തെ മികവും അക്കാദമിക് മേഖലയിലെ അന്തർദേശീയ നേട്ടവും പരിഗണിച്ചാണ് സബീറ അബൂബക്കറിന് യു.എ.ഇ സർക്കാർ ഗോൾഡൻ വിസ നൽകി ആദരിച്ചിരിക്കുന്നത്. സെലിബ്രിറ്റികളും വ്യവസായികളും ഗോൾഡൻ വിസ ലഭ്യതയിൽ വാർത്തകളിൽ നിറയുമ്പോഴാണ് പഠന മികവിന് അംഗീകാരമെന്നോണം സബീറയെ തേടി ഗൾഫ് നാടിന്റെ ആദരമെത്തിയിരിക്കുന്നത്.
ഒരേ സമയം രണ്ട് പി.എച്ച്.ഡികൾ ചെയ്യുന്നുവെന്നതാണ് സബീറയെന്ന ഗവേഷകയെ വേറിട്ടതാക്കുന്നത്. ഇതുതന്നെയാണ് ഒരു രാജ്യത്തിന്റെ അംഗീകാര പട്ടികയിൽ ഇടം നേടാൻ ഇടയാക്കിയതും. അൽഐനിലെ യു.എ.ഇ യൂണിവേഴ്സിറ്റിയിൽ നിന്നും ബെൽജിയത്തിലെ മറ്റൊരു യൂണിവേഴ്സിറ്റിയിൽ നിന്നുമാണ് സബീറ പി.എച്ച്.ഡി ചെയ്യുന്നത്. നിലവിൽ അഞ്ച് അന്താരാഷ്ട്ര ജേർണലുകളിൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രവാസി ദമ്പതികളായ കൊല്ലാനകത്ത് അബൂബക്കറിന്റേയും നഫീസ ബീവിയുടേയും മകളായ സബീറയുടെ പ്രാഥമിക പഠനം ഒമാനിലായിരുന്നു. കൊടകരയിലെ എഞ്ചിനിയറിംഗ് കോളേജിൽ നിന്ന് ബിടെക് ബിരുദം നേടി. ഇതേ കോളേജിൽ ലക്ച്ചററായി ജോലിയിൽ പ്രവേശിച്ചു. വിവാഹ ശേഷം അബൂദാബിയിൽ താമസമാക്കി. വടക്കാഞ്ചേരി സ്വദേശി ഹാരിസ് മുഹമ്മദാണ് ഭർത്താവ്.
ഫുഡ് ഇൻഡസ്ട്രിയുമായി ബന്ധപ്പെട്ട് അബൂദാബിയിൽ നിന്ന് പി.ജി ഡിപ്ലോമ നേടി. ക്വാളിറ്റി കൺട്രോളറായി ജോലിയിൽ വേശിച്ചു. ഇതിനിടെ മസ്ദാർ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ് ആന്റ് ടെക്‌നോളജിയിൽ മാസ്റ്റർ ഡിഗ്രിക്ക് പ്രവേശനം നേടി. ലോക പ്രശസ്തരായ ഗവേഷകർക്ക് കീഴിൽ ഗവേഷണം നടത്താൻ അവസരമുണ്ടായി. അമേരിക്കയിലെ സാന്റിയാഗോയിൽ തിസീസ് പേപ്പർ അവതരിപ്പിച്ചു. ആ വർഷത്തെ മികച്ച വിദ്യാർത്ഥിക്കുള്ള പുരസ്‌ക്കാരം നൽകി സാന്റിയാഗോ സബീറയെ ആദരിച്ചു. അവിടെ തന്നെ റിസർച്ച് എഞ്ചിനിയറായി ജോലി നേടി.
അഞ്ച് വർഷത്തെ സ്‌കോളർഷിപ്പോടെയുള്ള പി.എച്ച്.ഡി അവസാനഘട്ടത്തിലാണ്. ജോലിയോടൊപ്പം പഠനവും ഗവേഷണവും തുടരാൻ തന്നെയാണ് സബീറയുടെ താൽപര്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |