കൊച്ചി: വഴി തടയൽ സമരത്തിനിടെ നടൻ ജോജു ജോർജിനെ കൈയ്യേറ്രം ചെയ്യുകയും ആഡംബര കാറിന്റെ ചില്ല് തകർക്കുകയും ചെയ്ത കേസിലെ എട്ടാം പ്രതി വാഴക്കാല കളപ്പുരയ്ക്കൽ വീട്ടിൽ ഷെരീഫ് അറസ്റ്രിലായി. യൂത്ത് കോൺഗ്രസ് തൃക്കാക്കര മണ്ഡലം മുൻ പ്രസിഡന്റും ഐ.എൻ.ടി.യു.സി നേതാവുമായ ഷെരീഫിനെ കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ നിന്നാണ് പിടികൂടിയത്. കേസിൽ എട്ടാം പ്രതിയാണെന്നകാര്യം ഷെരീഫ് അറിഞ്ഞിരുന്നില്ല. കാർ ആക്രമിക്കുന്ന ദൃശ്യങ്ങളിൽ ഷെരീഫുമുണ്ട്. ഇയാളെ ജോജു തിരിച്ചറിഞ്ഞു. ഷെരീഫിനെ കോടതി റിമാൻഡ് ചെയ്തു.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. ആദ്യം അറസ്റ്റിലായ വൈറ്റില സ്വദേശി പി.ജി. ജോസഫും റിമാൻഡിലാണ്.
മുൻ മേയർ ടോണി ചമ്മണിയാണ് ഒന്നാം പ്രതി. ടോണിയടക്കം ആറു പേർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളുടെ വീടുകൾ അടച്ചിട്ട നിലയിലാണ്. ഇവരെ ഉടൻ പിടികൂടുമെന്ന് എറണാകുളം അസി. കമ്മിഷണർ വൈ. നിസാമുദ്ദീൻ പറഞ്ഞു.
ജോജുവുമായുള്ള അനുരഞ്ജന ശ്രമം കോൺഗ്രസ് തുടരുകയാണ്. ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് ജോജുവിന്റെ പരാതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |