തൃശൂർ: മാക്‌സ്‌വാല്യുവിന്റെ ബാങ്കിതര ധനകാര്യ കമ്പനിയായ മാക്‌സ്‌വാല്യു ക്രെഡിറ്റ്‌സ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ്സ് ലിമിറ്റഡ് വൻ വികസന ലക്ഷ്യവുമായി ദേശീയതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഇതിനുള്ള നടപടികൾ പൂർത്തിയാക്കിയതായി ചെയർമാൻ പോൾസൺ ചിറയത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
2016ൽ തൃശൂരിൽ ആരംഭിച്ച പ്രസ്ഥാനത്തിന് കേരളത്തിലെ പ്രമുഖ നഗരങ്ങളിലായി 71 ശാഖകളുണ്ട്. ചുരുങ്ങിയ കാലത്തിനുള്ളിൽ ബിസിനസ് 700 കോടി രൂപയിലെത്തി. 1.8 ലക്ഷം ഉപഭോക്താക്കളും 1,500 ഓളം ജീവനക്കാരുമുണ്ട്. കൊവിഡിൽ ജീവനക്കാരുടെ ശമ്പളം കുറച്ചില്ല. അർഹരായവർക്ക് ശമ്പളസ്‌കെയിൽ വർദ്ധിപ്പിക്കുകയും മിനിമം വേജസ് നടപ്പാക്കുകയും ചെയ്തു.
കർണാടകയിൽ 35 ബ്രാഞ്ചുകളും ആന്ധ്രപ്രദേശിൽ മൂന്ന് ബ്രാഞ്ചുകളും തുറന്നു. ഉടൻ തമിഴ്‌നാട്ടിലും പുതിയ ബ്രാഞ്ചുകൾ തുടങ്ങും. പിന്നീട് മറ്റു സംസ്ഥാനങ്ങളിലേക്ക് വിപുലീകരിക്കും.
മാക്‌സ്‌വാല്യുവിന്റെ ഓഹരി മൂല്യം വർദ്ധിപ്പിക്കുകയും ലക്ഷ്യമാണ്. അതിനായി കമ്പനിയുടെ ഓഹരികൾ ഓഹരി വിപണിയിൽ വിൽക്കാനും 500 കോടി രൂപ വിപണി മൂല്യമുള്ള കമ്പനിയായി മാക്‌സ്‌വാല്യുവിനെ മാറ്റാനും സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്ത കമ്പനിയുമായി ലയിക്കുന്നതിനുമുള്ള സാദ്ധ്യതകൾ ആരായുന്നുണ്ട്. കമ്പനിയുടെ നിക്ഷേപകർക്കും ഓഹരിയുടമകൾക്കും ഇത് നേട്ടമാകും.
വായ്‌പകളിൽ പ്രധാന പങ്കുവഹിക്കുന്നത് ടൂവീലർ ലോണുകളാണ്. ഇ-ഓട്ടോകൾക്കുള്ള വായ്‌പാപദ്ധതിയും നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഓൾ ടൈം ഡയറക്ടർമാരായ മനോജ് വി. രാമൻ, ക്രിസ്റ്റോ ജോർജ്ജ്, സി.ഇ.ഒ സി.ജി. നായർ, ഡയറക്ടർമാരായ ഡോ. ഗോപിനാഥ്, കെ.കെ. ഗിരീഷ്, ഡോ.പി. പ്രതാപ്, കെ. നന്ദകുമാർ, റോയ് വെള്ളാനിക്കാരൻ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |