കേരളനാട്ടിലെ നാട്ടാനകൾക്കിടയിലെ ഉയരക്കേമൻ ചിറക്കൽ കാളിദാസനെ പരിചയപ്പെട്ടുകൊണ്ട് നമുക്ക് കൗമുദി ടീവിയുടെ 'ആനക്കാര്യ'ത്തിന്റെ ആദ്യ ഭാഗത്തേക്ക് കടക്കാം. തൃശൂർ സ്വദേശി ചിറയ്‌ക്കൽ മധുവിന്റെ ഉടമസ്ഥതയിലുളള ഈ ഗജവീരൻ ജന്മം കൊണ്ട് കർണാടകക്കാരനും കർമ്മം കൊണ്ട് തനി കേരളീയനുമാണ്. കോതമംഗലം സ്വദേശി വിനോദ് ചേട്ടനാണ് കാളിദാസനെ വഴിനടത്തുന്നത്. 36 വർഷത്തോളമായി ആനപ്പണി ചെയ്യുന്നയാളാണ് വിനോദ് ചേട്ടൻ. രണ്ട് വർഷത്തോളമായി കാളിയ്‌ക്കൊപ്പമുണ്ട്. ഇതുവരെയുളള കാലയളവിൽ 24ഓളം ആനകളുടെ പാപ്പാനായിരുന്നു.
1980ൽ ജനിച്ച കാളിദാസന് നിലവിൽ 317 സെന്റീമീറ്ററാണ് ഉയരം. കേരളത്തിലെ നാട്ടാനകളിൽ ഏറ്റവും ഉയരമുളളവൻ. ഇത് മാത്രമല്ല ബ്രഹ്‌മാണ്ഡ ചലച്ചിത്രമായ 'ബാഹുബലി'യിൽ അഭിനയിച്ച ആന. കേരളത്തിന്റെ സ്വന്തം കേരളാ ബ്ളാസ്‌റ്റേഴ്സിന്റെ പരസ്യത്തിലും കാളിദാസൻ അഭിനയിച്ചിട്ടുണ്ട്. പട്ടാഭിഷേകം ചിത്രത്തിലും കാളി മുഖംകാണിച്ചിട്ടുണ്ട്.
ആനയുടെ ആരോഗ്യത്തിന് നടത്തം (വഴിയടി) വളരെ ആവശ്യമാണ്. ദിവസവും ഏഴ് കിലോമീറ്റർ കാളിദാസനെ നടത്താറുണ്ട്. അടുത്തുളള ക്ഷേത്രത്തിലേക്കാണ് ഈ നടത്തം. ക്ഷേത്രത്തിൽ തൊഴുത് കാളിദാസന്റെ ഒരു ദിവസത്തെ ദിനചര്യ ആരംഭിക്കും. ശേഷം വിസ്‌തരിച്ചുളള കുളിയുമുണ്ട്. ചിറയ്‌ക്കൽ മധുവിന്റെ പ്രിയപ്പെട്ട ആനയായ കാളിദാസനെ അദ്ദേഹം കണ്ടെത്തുന്നത് ആനയെ കേരളത്തിലേക്ക് കൊണ്ടുവന്ന മനിശേരി ഹരിയിൽ നിന്നാണ്. ഉയരക്കേമനായ കാളിദാസനെ 'ജൂനിയർ തെച്ചിക്കോടൻ' എന്നും വിളിച്ചിരുന്നു പണ്ട്. കേരളത്തിലെ ആനപ്രേമികളുടെ പ്രിയങ്കരനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പോലെ ഉയരക്കേമനായതാണ് ആ പേരിന് കാരണമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |