മുക്കം: ഊന്നുവടിയുടെ സഹായത്തോടെ കതിർമണ്ഡപത്തിലേക്ക് കയറിയ തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് രക്തഹാരം ചാർത്തി അനുഷയെ സ്വന്തമാക്കിയപ്പോൾ സഫലമായത് വർഷങ്ങൾ നീണ്ട പ്രണയം. എസ്. എഫ്.ഐ പ്രവർത്തകരായിരിക്കേയുള്ള സൗഹൃദമാണ് പ്രണയമായത്.അന്ന് പൂർണ ആരോഗ്യവാനായിരുന്നു ലിന്റോ. പ്രളയകാലത്ത് കൂമ്പാറ മാങ്കുന്ന് കോളനിയിലെ കാൻസർ രോഗിയെ അടിയന്തരമായി ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെയുണ്ടായ വാഹനാപകടമാണ് ഊന്നുവടിയിലാക്കിയത്. ഡ്രൈവറെ കിട്ടാതെ വന്നപ്പോൾ ആംബുലൻസ് ഓടിച്ച് ആശുപത്രിയിലേക്ക് പോവുന്നതിനിടെ ഉണ്ടായ അപകടത്തിൽ ഒരു കാലിന് സ്വാധീനമില്ലാതായി. അതറിഞ്ഞപ്പോൾ അനുഷയുടെ ഇഷ്ടം കൂടിയതേയുള്ളൂ. പാർട്ടിയും കൈവിട്ടില്ല. ബുദ്ധിമുട്ടുകളെ വകവയ്ക്കാതെ, രാഷ്ട്രീയരംഗത്ത് സജീവമായപ്പോൾ സ്ഥാനാർത്ഥിത്വം ലിന്റോയെ തേടിയെത്തുകയായിരുന്നു. മതത്തിന്റെ വേലക്കെട്ടുകൾ മറികടന്നുള്ള വിവാഹം പാർട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു.
മാമ്പറ്റ കാർത്തിക കല്ല്യാണമണ്ഡപത്തിൽ നടന്ന ചടങ്ങിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ മുൻ എം.എൽ.എ ജോർജ് എം. തോമസാണ് വധൂവരന്മാർക്ക് രക്തഹാരം എടുത്തുനൽകിയത്.
ഡി.വൈ.എഫ്.ഐ ബ്ലോക്ക് ട്രഷറർ കൂടിയായ ലിന്റോ കൂടരഞ്ഞിയിലെ പാലക്കൽ ജോസഫിന്റെയും അന്നമ്മയുടെയും മകനാണ്. മുക്കം കച്ചേരി കുടുക്കേങ്ങൽ രാജൻ - ലത ദമ്പതികളുടെ മകളാണ് അനുഷ.
ചടങ്ങിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ, എം.എൽ.എമാരായ പി.ടി.എ. റഹിം, തോട്ടത്തിൽ രവീന്ദ്രൻ, കെ.എം. സച്ചിൻദേവ്, ഒ.ആർ. കേളു, കെ. ശാന്തകുമാരി, കെ.വി. സുമേഷ്, എം. വിജിൻ, നജീബ് കാന്തപുരം, പി.വി. അൻവർ, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, എൽ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡന്റ് വി. കുഞ്ഞാലി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |