കൊച്ചി: ദത്തു വിവാദത്തിനു പിന്നാലെ, തന്റെ കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിനി അനുപമ എസ്. ചന്ദ്രൻ ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് ഹർജി പിൻവലിച്ചു. കുടുംബകോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ ഹൈക്കോടതി ഇടപെടേണ്ടതുണ്ടോ എന്ന് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വാക്കാൽ ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ ഹർജി പിൻവലിക്കാൻ അനുപമ അനുമതി തേടിയത്. ഹർജി പിൻവലിക്കാനുള്ള തീരുമാനം കോടതിയിൽ അറിയിക്കുന്നതിനു മുമ്പ് ഹർജിക്കാർ മാദ്ധ്യമങ്ങളെ അറിയിച്ചതിൽ ഡിവിഷൻ ബെഞ്ച് അതൃപ്തി പ്രകടിപ്പിച്ചു. മാതാപിതാക്കളായ ജയചന്ദ്രനും സ്മിതയും ഗൂഢാലോചന നടത്തി നാലു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ മാറ്റി തന്റെ അറിവോ സമ്മതമോ ഇല്ലാതെ ദത്തു നൽകിയെന്ന് ആരോപിച്ചാണ് അനുപമ ഹേബിയസ് ഹർജി നൽകിയത്. കുഞ്ഞിനെ ഹാജരാക്കാൻ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർക്കും പേരൂർക്കട സി.ഐക്കും നിർദ്ദേശം നൽകണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |