തിരുവനന്തപുരം: അന്തർ സംസ്ഥാന നദീജല തർക്കങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വേഗത്തിലും കൃത്യമായും തീരുമാനങ്ങളെടുക്കുന്നതിന് സർക്കാരിനാവശ്യമായ അഭിപ്രായങ്ങളും ഉപദേശങ്ങളും ലഭ്യമാക്കാൻ ത്രിതല സമിതി രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലുള്ള അന്തർ സംസ്ഥാന ജല ഉപദേശക സമിതിക്ക് പകരമാണിത്.
അന്തർ സംസ്ഥാന നദീജല സ്ട്രാറ്റജിക് കൗൺസിൽ, മോണിറ്ററിംഗ് കമ്മിറ്റി, നിയമ സാങ്കേതിക സെൽ എന്നിങ്ങനെയാവും സമിതി. സ്ട്രാറ്റജിക് കൗൺസിലിൽ മുഖ്യമന്ത്രി ചെയർമാനും ജലവിഭവ മന്ത്രി വൈസ് ചെയർമാനുമായിരിക്കും. വനം, ഊർജ്ജ വകുപ്പുകളുടെ മന്ത്രിമാർ അംഗങ്ങളാണ്. നിർദ്ദിഷ്ട പദ്ധതി പ്രദേശവുമായി ബന്ധപ്പെട്ട നാല് എം.എൽ.എമാരും രണ്ട് എം.പിമാരും ചീഫ് സെക്രട്ടറി, ജലവിഭവ വകുപ്പ് സെക്രട്ടറി എന്നിവരും അംഗങ്ങളായിരിക്കും.
അന്തർ സംസ്ഥാന നദീജല വിഷയങ്ങളിൽ കേരളത്തിന്റെ പൊതുതാല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് നയപരമായ തീരുമാനങ്ങൾ കൗൺസിൽ എടുക്കും. സുപ്രീംകോടതിയിൽ അല്ലെങ്കിൽ അന്തർ സംസ്ഥാന നദീജല ട്രൈബ്യൂണലിൽ വരുന്ന കേസുകൾ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള നടപടികൾ സമിതി സ്വീകരിക്കും. നദീജല തർക്കങ്ങൾ ഉൾപ്പെടുന്ന പുതിയ പദ്ധതികളുടെ നിർമ്മാണവും പ്രവർത്തനവും നിരീക്ഷിച്ച് നിർദ്ദേശങ്ങൾ നൽകും
ചീഫ് സെക്രട്ടറി ചെയർമാനായ മോണിറ്ററിംഗ് കമ്മിറ്റിയിൽ ജലവിഭവ, ഊർജ്ജ, റവന്യു, വനം, കൃഷി, നിയമ വകുപ്പ് സെക്രട്ടറിമാർ അംഗങ്ങളാവും. കെ.എസ്.ഇ.ബി ചെയർമാനും അന്തർ സംസ്ഥാന നദീജല ചീഫ് എൻജിനീയറും അംഗങ്ങളായിരിക്കും. നദീജല വിഷയങ്ങളിൽ നയപരമായ തീരുമാനങ്ങൾ രൂപീകരിക്കുന്നതിന് സംസ്ഥാന സമിതിയെ സഹായിക്കലാണ് മോണിറ്ററിംഗ് കമ്മിറ്റിയുടെ ചുമതല. നദീജല കരാറുകൾ സമയബന്ധിതമായി പുതുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി ഇടപെടലുകൾ ഉറപ്പാക്കലും ചുമതലയാണ്. ആവശ്യമായ നിയമോപദേശം സ്ട്രാറ്റജിക്ക് കമ്മിറ്റിക്കും മോണിറ്ററിംഗ് കമ്മിറ്റിക്കും നൽകുകയാണ് നിയമ സാങ്കേതിക സെല്ലിന്റെ ചുമതല.
ഉത്തരവിറക്കിയിട്ടില്ല: മന്ത്രി റോഷി അഗസ്റ്റിൻ
പാലാ: ബേബി ഡാം ബലപ്പെടുത്തുന്നതിനായി തമിഴ്നാടിന്റെ ആവശ്യപ്രകാരം മരം മറിച്ച് മാറ്റാൻ ഒരു വകുപ്പും ഉത്തരവിറക്കിയിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. സ്ഥലപരിശോധന നടത്തിയെന്ന് പറയുന്നത് തമിഴ്നാട് ഉദ്യോഗസ്ഥരും കേരളത്തിന്റെ വനം വകുപ്പ് ഉദ്യോഗസ്ഥരു കൂടിയാണ് . പിന്നീട് മേൽനോട്ട സമിതി മുമ്പാകെ പരിശോധനാ റിപ്പോർട്ടുകൾ എത്തിയിരുന്നു. എന്നാൽ മരംമുറിക്ക് അനുമതി നൽകി ഒരു വകുപ്പിൽ നിന്നും നിർദ്ദേശം പോയിട്ടുള്ളതായി അറിവില്ലെന്ന് അദ്ദേഹം പാലായിൽ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. നവം. ഒന്നിന് ഒരു യോഗവും ചേർന്നിട്ടില്ലെന്നാണ് ടി.കെ. ജോസ് പറഞ്ഞത്. സെക്രട്ടറിമാരുടെ യോഗവും ചേർന്നിട്ടില്ല. ഔദ്യോഗികമായോ, അനൗദ്യോഗികമായോ ഒരു മീറ്റിംഗും നടന്നിട്ടില്ല. ഇതിന് നിർദ്ദേശമോ, മിനിട്ട്സോ അതുപോലെ എന്തെങ്കിലും രേഖകളോ ഇല്ലെന്നാണ് വനം മന്ത്രി പറയുന്നത്.
മുല്ലപ്പെരിയാർ ഡാം ഡീക്കമ്മീഷൻ ചെയ്യണമെന്ന് ഹർജി
ന്യൂഡൽഹി: മുല്ലപ്പെരിയാർ ഡാം ഡീക്കമ്മീഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് പെരിയാർ വാലി പ്രൊട്ടക്ഷൻ മൂവമെന്റ് സുപ്രീംകോടതയിൽ ഹർജി നൽകി. പുതിയ ഡാം വരുന്നതവരെ പുതിയ റൂൾ കർവ് വേണം, ഡാമിൻ്റെ സംരക്ഷണത്തിന് സ്വതന്ത്രസമിതിയെ നിയോഗിക്കണം,ഡാമിൻ്റെ ജലചോർച്ച തടയാൻ തമിഴ്നാടിന് നിർദ്ദേശം നൽകണം, കേരളത്തിന്റെ വാദങ്ങൾ പരിഗണിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഹർജിയിൽ ഉന്നയിക്കുന്നത്.
സേവ് കേരള ബ്രിഗേഡ്, പി.ജെ. ജോസഫിന്റെ മരുമകനും കിഴക്കമ്പലം 20-ട്വന്റി കൂട്ടായ്മയുടെ കോതമംഗലം മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ ഡോ.ജോ ജോസഫ്, സുരക്ഷ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് തുടങ്ങിയ ഹർജികൾ നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |