കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകശാലശാലയ്ക്ക് ഗുരുദേവ ചിത്രമുള്ള ലോഗോ ഉടൻ. ആദ്യം തിരഞ്ഞെടുത്ത ലോഗോ വിവാദമായതോടെ, പരിശോധിക്കാൻ നിയോഗിച്ച അടൂർ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായുള്ള മൂന്നംഗസമിതി ലോഗോയിൽ ഗുരുദേവന്റെ സാന്നിദ്ധ്യം ഉണ്ടാകണമെന്ന ധാരണയിലെത്തി. മൂന്നു ലോഗോകളാണ് നിലവിൽ സമിതിക്കു മുന്നിലുള്ളത്. ആദ്യം പരാതി ഉന്നയിച്ചവർ, വിഭ്യാഭ്യാസ വിചക്ഷണർ എന്നിവരുമായി കൂടിയാലോചിച്ചശേഷം ഇതിലൊന്ന് തിരഞ്ഞെടുക്കും.
ഗുരുദേവ സാന്നിദ്ധ്യമില്ലാത്ത ലോഗോയ്ക്കെതിരെ വിമർശനവും പ്രതിഷേധവും രൂക്ഷമായതോടെ കഴിഞ്ഞ ജനുവരി 11നാണ് ഇതു മരവിപ്പിക്കാൻ തീരുമാനിച്ചത്. പരാതികൾ പരിശോധിച്ച് പുതിയ ലോഗോ തിരഞ്ഞെടുക്കാൻ വിദഗ്ദ്ധ സമിതിയെയും സർവകലാശാല നിയോഗിച്ചു. ലഭിച്ച എൻട്രികളെല്ലാം സമിതിക്ക് സർവകലാശാല കൈമാറി. ഇതിന് പുറമേ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിലെ അദ്ധ്യാപകരുടെ നേതൃത്വത്തിൽ അപ്ലൈഡ് ആർട്സ് വിദ്യാർത്ഥികൾക്ക് പ്രത്യേക അസൈൻമെന്റായി ഓപ്പൺ സർവകലാശാലയ്ക്കുള്ള ലോഗോ തയ്യാറാക്കൽ നൽകി. ഇങ്ങനെ ലഭിച്ചവ കൂടി പരിശോധിച്ച ശേഷമാണ് ഏറ്റവും മികച്ച മൂന്നെണ്ണം തിരഞ്ഞെടുത്തത്. കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ, തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജ് പ്രൻസിപ്പൽ ഡോ. വി. മനോജ് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ. സമിതി ഇതുവരെ രണ്ടുതവണ യോഗം ചേർന്നു. അടുത്ത യോഗത്തിൽ ലോഗോ തിരഞ്ഞെടുത്ത് സർവകലാശാലയ്ക്ക് കൈമാറും. അടൂർ ഗോപാലകൃഷ്ണൻ സമിതിയുടെ ശുപാർശ അതേപടി അംഗീകരിക്കാനാണ് സർവകലാശാല അധികൃതരുടെ ആലോചന.
വിവാദ 'ആകാശവീക്ഷണം'
ലോഗോയ്ക്കെതിരെ ഉയർന്ന വിമർശനങ്ങൾ ആദ്യഘട്ടത്തിൽ സർവകലാശാല അധികൃതർ മുഖവിലയ്ക്കെടുത്തിരുന്നില്ല. വിവിധ വർണങ്ങളിലുള്ള ജാമിതീയ രൂപങ്ങൾ കൊണ്ടുള്ള ലോഗോയ്ക്ക് 'ധ്യാനസ്ഥനായിരിക്കുന്ന ഗുരുവിന്റെ ആകാശ വീക്ഷണം' എന്നായിരുന്നു അധികൃതരുടെ വിശദീകരണം. എന്നാൽ ഇത് വിദേശ പണമിടപാട് സ്ഥാപനത്തിന്റെയും ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെയും ലോഗോകളുടെ അനുകരണമാണെന്ന ആരോപണം ശക്തമായതോടെയാണ് സർവകലാശാല അധികൃതർ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |