കൊച്ചി:പൊക്കാളിക്ക് പുതിയവിത്ത് ഉൾപ്പെടെ കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്ന പ്രകൃതിസൗഹൃദ നെൽവിത്തിനങ്ങൾ വികസിപ്പിച്ച് കാർഷിക സർവകലാശാല. മൂന്നുതവണ കൃഷിചെയ്ത് ഗുണമേന്മ വിലയിരുത്തിയശേഷം മൂന്നു വർഷത്തിനകം കർഷകർക്ക് ലഭ്യമാക്കും.
സർവകലാശാലയുടെ വൈറ്റിലയിലെ നെല്ലു ഗവേഷണ കേന്ദ്രമാണ് നേട്ടം കൈവരിച്ചത്. മുൻവർഷങ്ങളിൽ പ്രകൃതിയിലുണ്ടായ മാറ്റങ്ങളെ പ്രതിരോധിച്ച് മികച്ച വിളവ് നൽകാൻ കഴിയുന്ന വിത്തിനങ്ങളാണിവ.
ഉമ, ജയ, ജ്യോതി എന്നിവയുടെ പുതിയ ഇനങ്ങളും വികസിപ്പിക്കും. വെള്ളക്കെട്ടിനേയും ഉപ്പിനേയും പ്രതിരോധിക്കുന്ന ജീനുകളെ സന്നിവേശിപ്പിച്ചാണ് ഗവേഷണം. ഇങ്ങനെ പൊക്കാളി നെല്ലിന്റെ പുതിയ ഇനം വികസിപ്പിക്കൽ അവസാന ഘട്ടത്തിലാണ്.
പ്രളയങ്ങൾക്കുശേഷം മണ്ണിനും പ്രകൃതിക്കുമുണ്ടായ മാറ്റങ്ങളെ മുൻനിറുത്തിയാണ് ഗവേഷണം. ഉപ്പുസാന്ദ്രതയും വെള്ളക്കെട്ടും പ്രതിരോധിക്കുന്ന വൈറ്റില 1മുതൽ വൈറ്റില 11വരെയുള്ള സങ്കരയിനം വിത്തുകൾ കേന്ദ്രം വികസിപ്പിച്ചിട്ടുണ്ട്. ഇവ കർഷകർക്ക് മികച്ച വിളവാണ് നൽകിയത്.
പ്രളയത്തിലും മഴയിലും രണ്ടോ മൂന്നോ ആഴ്ച നെല്ല് മുങ്ങിയാലും നശിക്കാത്ത വിത്തിനങ്ങൾ വികസിപ്പിക്കാനാണ് ഗവേഷണം.
സങ്കരയിനം പ്രിയങ്കരം
കഴിഞ്ഞ പ്രളയത്തിൽ നെൽക്കൃഷി നശിച്ചതോടെ സങ്കരയിനം വിത്തുകളിലേക്ക് കർഷകർ തിരിഞ്ഞു. ചെല്ലാനം, കടമക്കുടി പ്രദേശങ്ങളിൽ കഴിഞ്ഞവർഷം മുതൽ പൊക്കാളിക്ക് വിതയ്ക്കുന്നത് വൈറ്റില 11 സങ്കരയിനം വിത്തുകളാണ്. ജ്യോതി 8ന്റെയും പരമ്പരാഗത പൊക്കാളിയുടേയും സങ്കരയിനമാണ് വൈറ്റില 11.
"കാലാവസ്ഥയിൽ വലിയ മാറ്റങ്ങളാണ് സംസ്ഥാനത്തുണ്ടായത്. മഴവെള്ളത്തിൽ ആഴ്ചകളോളം നെല്ല് കിടന്ന് നശിക്കുന്നുണ്ട്. ഇത് മറികടക്കാനാവുന്ന വിത്തിനങ്ങൾ വികസിപ്പിക്കുകയാണ് ലക്ഷ്യം."
ഡോ. എ.കെ. ശ്രീലത,
ഗവേഷണവിഭാഗം മേധാവി,
വൈറ്റില നെല്ലു ഗവേഷണകേന്ദ്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |