ന്യൂഡൽഹി: മുല്ലപ്പെരിയാർ ഡാം കേസ് ഒരു വിധിയിൽ തീർപ്പാക്കാൻ കഴിയുന്ന പ്രശ്നമല്ലെന്നും സാഹചര്യം വിലയിരുത്തി ചോർച്ച അടക്കമുള്ള പുതിയ വസ്തുതകൾ പരിഗണിക്കേണ്ടി വരുമെന്നും ഇന്നലെ സുപ്രീം കോടതി വ്യക്തമാക്കിതോടെ ജലനിരപ്പ് താഴ്ത്താൻ കോടതി അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം.
142 അടിയെന്ന 2014ലെ വിധി മറികടക്കാൻ കേരളം ആവർത്തിച്ച് ഹർജി നൽകി പ്രശ്നമുണ്ടാക്കുകയാണെന്ന തമിഴ്നാടിന്റെ വാദമാണ് ഇതോടെ പൊളിയുന്നത്.
അണക്കെട്ടിന്റെ ബലക്ഷയം ബോദ്ധ്യമാകാൻ ചോർച്ചയുടെ (സീപ്പേജ്) കണക്കുകൾ ലഭ്യമാക്കണമെന്ന് ഹർജിക്കാരനായ പെരിയാർ പ്രൊട്ടക്‌ഷൻ മൂവ്മെന്റിന്റെ അഭിഭാഷകൻ ആവശ്യപ്പെടുകയും തമിഴ്നാട് എതിർക്കുകയും ചെയ്തപ്പോഴാണ് കോടതി ഇങ്ങനെ പറഞ്ഞത്. ചോർച്ചക്കണക്കുകൾ പ്രധാനമാണെന്നും കോടതി വ്യക്തമാക്കി. കേസ് ഈ മാസം 22ലേക്കു മാറ്റി. ജലനിരപ്പ് 139.5 അടിയായിരിക്കണമെന്ന ഒക്ടോബർ 28ലെ ഉത്തരവ് അതുവരെ പാലിക്കണം.
സുർക്കി കൊണ്ട് നിർമ്മിച്ച 126 വർഷം പഴക്കമുള്ള ഡാം സുരക്ഷിതമല്ലെന്നാണ് കേരളത്തിന്റെ നിലപാട്. പുതിയ ഡാമാണ് പരിഹാരം. ബേബി ഡാം ബലപ്പെടുത്തിയാൽ മതിയെന്നാണ് തമിഴ്നാട് പറയുന്നത്. ഇതു വ്യക്തമാക്കി അവർ ഇന്നലെ സത്യവാങ്മൂലം നൽകി. കേരളത്തിന്റെ മറുപടി അറിയാനാണ് കേസ് മാറ്റിയത്.
ബേബി ഡാം ബലപ്പെടുത്താനായി മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് കൊടുത്ത അനുമതി റദ്ദാക്കിയെങ്കിലും തിരിച്ചടി ആകുമോ എന്ന ആശങ്കയിലായിരുന്നു കേരളം. തമിഴ്നാട് ഇന്നലത്തെ സത്യവാങ്മൂലത്തിൽ ഇക്കാര്യം പരാമർശിച്ചിട്ടുണ്ട്. ഇതിനടക്കം കേരളം മറുപടി നൽകേണ്ടിവരും. ജസ്റ്റിസുമാരായ എ.എം.ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സി.ടി.രവികുമാർ എന്നിവരുടെ ബെഞ്ചിലാണ് കേസ്.
മരം മുറിക്കണം, പുതിയ ഡാം പറ്റില്ല: തമിഴ്നാട്
ബേബി ഡാം ബലപ്പെടുത്താനായി മരമുറിക്കണമെന്ന മേൽനോട്ട സമിതി നിർദ്ദേശം കേരളം പാലിക്കുന്നില്ല
മരങ്ങൾ മുറിക്കാൻ ഒക്ടോബർ 26ന് നടന്ന യോഗത്തിൽ ധാരണയായിരുന്നു
നവംബർ 6ന് തേക്കടി പെരിയാർ ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്‌ടറുടെ കത്ത് കത്ത് ലഭിച്ചെങ്കിലും അനുമതി മരവിപ്പിച്ചെന്നാണ് മാദ്ധ്യമങ്ങളിൽ നിന്നറിഞ്ഞത്
പതിനാറ് വർഷമായി ബേബി ഡാം ബലപ്പെടുത്താൻ സമ്മതിക്കുന്നില്ല
ജലനിരപ്പ് ഉയർത്താൻ സുപ്രീംകോടതി വിധിയുള്ളതിനാൽ പുതിയ ഡാം സാദ്ധ്യമല്ല
ഡാം ശക്തിപ്പെടുത്താമെന്നും ഭൂകമ്പം അതിജീവിക്കുമെന്നും വിദഗ്ദ്ധ സമിതി കണ്ടെത്തിയിട്ടുണ്ട്. # ഭൂകമ്പ മാപിനി ഉടൻ സ്ഥാപിക്കും.
ലോകത്ത് ബലപ്പെടുത്തിയ ഡാമുകൾ സുരക്ഷതമായി പ്രവർത്തിക്കുന്നു.
മഴയിൽ അസ്വാഭാവിക നീരൊഴുക്ക് ഉണ്ടായില്ല.
മുല്ലപ്പെരിയാർ തീരത്ത് മഴക്കെടുതി ഇല്ല.
മുന്നറിയിപ്പ് നൽകിയാണ് ഷട്ടറുകൾ തുറക്കുന്നത്.
കേരളത്തിലെ മറ്റു പ്രദേശത്തെ പ്രളയം ഡാമിനെ ബാധിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |