വാഷിംഗ്ടൺ : കഴിഞ്ഞ ദിവസം നാസയുടെ ബഹിരാകാശ പേടകം സ്‌പേസ് എക്സ് വിജയകരമായി വിക്ഷേപിച്ചതോടെ അത് ഇന്ത്യക്കും അഭിമാന നേട്ടമായി. 4 ബഹിരാകാശ യാത്രികരുമായി പോയ ക്രൂ 3 എന്ന പേടകം നിയന്ത്രിച്ചത് ഇന്ത്യൻ വംശജനനായ രാജാ ചാരിയായിരുന്നു. ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ വംശജൻ ബഹിരാകാശ പേടകത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്. നാസയുടെ ചാന്ദ്ര പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടികയിൽ ചാരി ഇടം നേടിയിട്ടുണ്ട്.അതേ സമയം ഈ ദൗത്യത്തോടെ ബഹിരാകാശത്ത് എത്തിയ യാത്രികരുടെ എണ്ണം 600 തികഞ്ഞു.
കേവലം 4 വർഷം മാത്രം ബഹിരാകാശ യാത്രാപരിചയമുള്ള ബഹിരാകാശയാത്രികനായിരുന്നിട്ടും ഈ സുപ്രധാന ദൗത്യത്തെ നയിക്കാനായി ചാരിയെ തിരഞ്ഞെടുത്തത് നാസയ്ക്ക് അദ്ദേഹത്തിന്റെ വൈദഗ്ദ്യത്തിലുള്ള വിശ്വാസം വെളിപ്പെടുത്തുന്നു. അതേ സമയം അപ്പോളോ ദൗത്യത്തിന് ശേഷം വീണ്ടും ചാന്ദ്ര ദൗത്യം പുനരാരംഭിക്കാൻ ലക്ഷ്യമിടുന്ന നാസ 2025ൽ ആർട്ടിമിസ് ദൗത്യത്തിന്റെ മൂന്നാം ഘട്ടം നടപ്പിലാക്കാൻ തയ്യാറെടുക്കുകയാണ്. ചന്ദ്രനിൽ വീണ്ടും മനുഷ്യനെ എത്തിക്കാനാണ് ആർട്ടിമിസിലൂടെ നാസ ലക്ഷ്യമിടുന്നത്.ഒരു പുരുഷനും ഒരു സ്ത്രീയുമാകും യാത്രികർ. ഇക്കൂട്ടത്തിലെ പുരുഷൻമാരുടെ സാദ്ധ്യതാപട്ടികയിൽ ചാരിയും ഉൾപ്പെട്ടിട്ടുണ്ട്. ഇപ്പോൾ നടത്തിയ ബഹിരാകാശ യാത്രയൊക്കെ അദ്ദേഹത്തിന് മുൻതൂക്കം നൽകുന്ന ഘടകങ്ങളാണ്. കമാൻഡർ എന്ന നിലയിൽ ദൗത്യം നിയന്ത്രിക്കാനുള്ള കഴിവും ഇന്നലത്തെ യാത്രയിൽ തെളിയിക്കപ്പെട്ടു.
രാജാ ചാരി
യു.എസിലെ വിസ്‌കോൺസിനിൽ പെഗി എഗ്‌ബെർട് എന്ന അമേരിക്കൻ വംശജയുടേയും ശ്രീനിവാസ് വി. ചാരി എന്ന ഇന്ത്യക്കാരന്റെയും മകനായാണ് രാജാ ചാരി ജനിച്ചത്. തെലങ്കാനയിൽ നിന്നുള്ളയാളാണ് ശ്രീനിവാസ് ചാരി. യു.എസിലെ കൊളംബസ് ഹൈസ്‌കൂളിൽ നിന്നു സ്‌കൂൾ വിദ്യാഭ്യാസം നേടിയ ചാരി തുടർന്ന് കൊളറാഡോയിലെ എയർഫോഴ്സ് അക്കാദമിയിൽ കോളജ് പഠനം തുടർന്നു. 1999ൽ ആസ്‌ട്രൊനോട്ടിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി പുറത്തിറങ്ങിയ രാജാ ചാരി ബിരുദാനന്തര പഠനത്തിനായി ലോകത്തിലെ തന്നെ ഏറ്റവും മികച്ച സാങ്കേതിക സ്ഥാപനമായ മസാച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ ചേർന്നു ഇവിടെനിന്ന് 2001ൽ ഏയറോനോട്ടിക്കൽ ആൻഡ് ആസ്ട്രനോട്ടിക്കൽ എൻജിനീയറിങ് അദ്ദേഹം പൂർത്തിയാക്കി.
ഇതിന് ശേഷം ഓക്ലഹോമയിൽ പൈലറ്റ് ട്രെയിനിങ് നേടിയ ചാരി യു.എസിന്റെ ഇറാഖ് യുദ്ധത്തിലും അദ്ദേഹം പങ്കാളിയായി. യു.എസ് വ്യോമസേനയുടെ മുൻനിര സൈനികനായിരുന്ന അദ്ദേഹം ഡിഫൻസ് മെറിറ്റോറിയസ് സർവീസ് മെഡൽ, ഏരിയൽ അച്ചീവ്‌മെന്റ് മെഡൽ തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
ഇതിനിടെ 2017ൽ ബഹിരാകാശ യാത്രികനായി ചാരി തിരഞ്ഞെടുക്കപ്പെട്ടു.
തുടർന്നു നാസയിലായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം.
44 വയസുകാരനായ ചാരി യു.എസ് വംശജായ ഹോളി ഷാഫ്റിറ്ററിനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |