തിരുവനന്തപുരം: തിരുവനന്തപുരം-കാസർകോട് സെമി-ഹൈസ്പീഡ് പദ്ധതിക്ക് അന്തിമാനുമതിയും കേന്ദ്ര വിഹിതവും തേടി കേരളം. റെയിൽവേയുടെ 2150 കോടി ഓഹരി വിഹിതവും 185 ഹെക്ടർ ഭൂമിയുമാണ് ആവശ്യപ്പെടുന്നത്.ഭൂമിയുടെ വിലയായ 975 കോടിയും റെയിൽവേയുടെ ഓഹരിയാവും.
പദ്ധതിക്കുള്ള.33,700 കോടി വിദേശവായ്പയുടെ ബാദ്ധ്യത സംസ്ഥാനം ഏറ്റെടുത്തതിന് പിന്നാലെയാണിത്. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥതല ചർച്ച ഈയാഴ്ച നടത്താമെന്ന് റെയിൽവേ ബോർഡ് ചെയർമാൻ സുനീത് ശർമ്മ സംസ്ഥാന ചീഫ്സെക്രട്ടറി വി.പി.ജോയിക്ക് അയച്ച കത്തിൽ അറിയിച്ചു..
പൂനെ-നാസിക് 235 കിലോമീറ്റർ സെമി-ഹൈസ്പീഡ് റെയിൽപാതയ്ക്ക് 3200 കോടി ഓഹരിയും പൂനെയിലെ സ്ഥലവും റെയിൽവേ വിട്ടുനൽകിയിട്ടുണ്ട്. വായ്പാബാദ്ധ്യത ഏൽക്കാനാവില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയതോടെ, 16,000 കോടി വായ്പയുടെ ബാധ്യതയേറ്റെടുത്തതായി മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചിരുന്നു. ഇതിനുശേഷമാണ് കേന്ദ്രാനുമതിയും 20ശതമാനം ഓഹരിയും നൽകിയത്. ഇവിടത്തെ പദ്ധതിക്ക് 5ശതമാനത്തിൽ താഴെ കേന്ദ്രഓഹരി മാത്രമാണ് സംസ്ഥാനം തേടുന്നത്. റെയിൽവേയെ പദ്ധതിയുടെ ഭാഗമാക്കണമെന്നും കേരളം ആഗ്രഹിക്കുന്നു. കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്‌ണവുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യമറിയിച്ചിരുന്നു. 66,405കോടിയാണ് പദ്ധതിച്ചെലവ്.
പദ്ധതിരേഖയിൽ റെയിൽവേ ടെക്നിക്കൽ, ഫിനാൻസ്, സിവിൽ, ഇലക്ട്രിക്കൽ, സിഗ്നൽ, ട്രാഫിക് വിഭാഗങ്ങളുടെ രണ്ട് റൗണ്ട് പരിശോധന കഴിഞ്ഞു. നിലവിലെ ട്രെയിൻ സർവീസുകളെ ബാധിക്കരുത്, പാളങ്ങളുടെ വശങ്ങളിൽ ഇപ്പോഴുള്ള ഇന്റർനെറ്റ്, വൈദ്യുതി, സിഗ്നൽ കേബിളുകൾ ജാഗ്രതയോടെ മാറ്റിയിടണം തുടങ്ങിയ നിർദ്ദേശങ്ങളാണ് അവർ നൽകിയത്. ഇതിൽ സംസ്ഥാനം ഉറപ്പു നൽകിയിട്ടുണ്ട്. പദ്ധതിക്ക് തത്വത്തിലുള്ള അനുമതി റെയിൽവേ നേരത്തേ നൽകിയിരുന്നു. കേന്ദ്രാനുമതിയില്ലാതെ സംസ്ഥാനത്തിന് സ്വന്തമായി റെയിൽവേ പദ്ധതി നിർമ്മിക്കാനാവില്ല. അഹമ്മദാബാദ്-രാജ്കോട്ട് 320കി.മി സെമി- ഹൈസ്പീഡ് റെയിൽപാതയും കേന്ദ്രാനുമതി കാത്തുകിടക്കുന്നു.
₹11,837കോടി
പദ്ധതിക്കായി 1383 ഹെക്ടർ ഭൂമിയേറ്റെടുക്കാനും നഷ്ടപരിഹാരം നൽകാനും
₹2100കോടി
ഭൂമിയേറ്റെടുക്കലിന് കിഫ്ബിയിൽ നിന്ന് അനുവദിക്കുന്നത്
സെമി ഹൈസ്പീഡ് റെയിൽ കേരളത്തിന്റെ വികസനത്തിന് ആവശ്യമാണ്.
-പിണറായിവിജയൻ
മുഖ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |