നെയ്യാറ്റിൻകര: വഴക്കിനിടെ അച്ഛൻ മകനെ കുത്തിക്കൊന്നു. ഓലത്താന്നി എസ്.എസ് ഭവനം താഴങ്കാട് വീട്ടിൽ അരുൺ എസ്.എസ് (30) ആണ് അച്ഛൻ ശശിധരൻ നായരുടെ (60) കുത്തേറ്റ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി 10.30ഓടെയായിരുന്നു സംഭവം. ഇരുവരും മദ്യപിച്ചിരുന്നു. കൂലിപ്പണിക്കാരനായിരുന്ന അരുണും ഹോട്ടൽ ജീവനക്കാരനായ ശശിധരനും മദ്യപിച്ച് വീട്ടിലെത്തി വഴക്കിടുന്നത് പതിവായിരുന്നു. അരുൺ ശശിധരനെ ഉപദ്രവിക്കാറുമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം വഴക്കിടിനിടെ ശശിധരൻ മകനെ കറിക്കത്തിയെടുത്ത് കുത്തുകയായിരുന്നു. വഴക്ക് പതിവായതിനാൽ കുടുംബാംഗങ്ങൾ ഇത് ശ്രദ്ധിച്ചില്ല. പിന്നീട്, അരുണിന്റെ നിലവിളി കേട്ട് ഓടിയെത്തിയ അമ്മ ശാന്തകുമാരിയാണ് മകൻ നെഞ്ചിൽ കുത്തേറ്റ് രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ നാട്ടുകാരുടെ സഹായത്താൽ അരുണിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. വീട്ടിൽ നിന്ന് രക്ഷപ്പെട്ട ശശിധരനെ പിന്നീട് ഇയാൾ ജോലി ചെയ്യുന്ന ഓലത്താന്നിയിലെ ഹോട്ടൽ കൈലാസിൽ നിന്നും നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിലെടുത്തു. അച്ഛനും മകനും വഴക്കിടുന്നതും പിന്നീട് സ്നേഹത്തിലാവുന്നതും നിത്യസംഭവമാണെന്ന് നാട്ടുകാർ പറഞ്ഞു.
എസ്.പിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ഡി.വൈ.എസ്.പി.ദിനരാജ്, സി.ഐ വി.എൻ സാഗർ, എസ്.ഐ സെന്തിൽകുമാർ എന്നിവരടങ്ങുന്ന സംഘവും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.
അവിവാഹിതനാണ്. സഹോദരൻ: അനീഷ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |