കൊച്ചി: പമ്പയിൽ ഞുണങ്ങാറിനു കുറുകെ ബെയ്ലി പാലം നിർമ്മിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ശുപാർശ കരസേനാ ആസ്ഥാനത്തേക്ക് കൈമാറിയെന്ന് കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അസി. സോളിസിറ്റർ ജനറൽ ഇന്നലെ ഹൈക്കോടതിയിൽ അറിയിച്ചു. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇതിലുള്ള മറുപടി അറിയുന്നതിനായി ഹർജി ഇന്ന് പരിഗണിക്കാൻ മാറ്റി. സ്വീവേജ് പ്ളാന്റിലേക്കുള്ള രാസവസ്തുക്കളും മറ്റും കൊണ്ടുപോകുന്നതിനായി ഞുണങ്ങാറിനു കുറുകെ നിർമ്മിച്ചിരുന്ന തടയണ ശക്തമായ മഴയിൽ ഒലിച്ചു പോയതിനെത്തുടർന്നാണ് ബെയ്ലി പാലം അടിയന്തരമായി നിർമ്മിക്കണമെന്ന ആവശ്യം ഉയർന്നത്. ഇക്കാര്യം വ്യക്തമാക്കി ശബരിമല സ്പെഷ്യൽ കമ്മിഷണർ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയ സാഹചര്യത്തിലാണ് ദേവസ്വം ബെഞ്ച് വിഷയം പരിഗണിക്കുന്നത്. മണ്ഡല മകരവിളക്ക് സീസൺ തുടങ്ങുന്നതോടെ മാലിന്യ സംസ്കരണം അവതാളത്തിലാകുന്നത് ഒഴിവാക്കാൻ ബെയ്ലി പാലം അടിയന്തരമായി നിർമ്മിക്കണമെന്നാണ് സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിൽ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |