ഭുവനേശ്വർ: സഹായിക്കുന്നവർക്ക് സർവതും സമർപ്പിക്കുന്ന മനുഷ്യർ പുരാണങ്ങളിലെയുള്ളൂവെന്ന് കരുതുന്നവർക്ക് തെറ്റി. ഒഡിഷയിലെ കട്ടക്ക് സ്വദേശിയായ വീട്ടമ്മ മിനാട്ടി പട്നായിക് (63) തീർത്തും വ്യത്യസ്തയാണ്. കോടിക്കണക്കിന് സ്വത്തുക്കളേക്കാൾ കരുണയുള്ള ഹൃദയമാണ് വലുതെന്നവർ ലോകത്തെ പഠിപ്പിച്ചു.
25 വർഷത്തോളം തനിക്കും കുടുംബത്തിനും എന്തിനുമേതിനും സഹായമായി കൂടെ നിന്ന സൈക്കിൾ റിക്ഷാക്കാരന് മിനാട്ടി ഒരു കോടി രൂപയോളം വിലമതിക്കുന്ന സ്വത്തുക്കൾ എഴുതിവച്ചു.
വിധവയായ മിനാട്ടിയുടെ ഏക ആശ്രയം ബുദ്ധ സമാൽ എന്ന റിക്ഷാക്കാരനും അയാളുടെ കുടുംബവും ആയിരുന്നു. തനിക്ക് സഹായം ചെയ്ത് തന്നതിനുള്ള സ്‌നേഹ സമ്മാനമായിട്ടാണ് കട്ടക്കിലെ സുതാഹട്ട് പ്രദേശത്തെ മൂന്ന് നില വീടും ആഭരണങ്ങളും ദാനമായി നൽകിയത്.
'അവന്റെ സത്യസന്ധതയ്ക്ക് മുന്നിൽ ഈ സ്വത്തുക്കൾ ഒന്നുമല്ല' എന്നാണ് മിനാട്ടി പറയുന്നത്.
'ബുദ്ധ സമാലിന് 50 വയസുണ്ടെങ്കിലും അവനും ഭാര്യയും എന്നെ അമ്മ എന്നാണ് വിളിക്കുന്നത്. പോരാത്തതിന് അവരുടെ മക്കൾ അമ്മൂമ്മയെന്നും വിളിക്കുന്നു. അവരുടെ ലാളിത്യവും സത്യസന്ധതയയും വച്ച് എന്റെ സ്വത്തുക്കളെ താരതമ്യം ചെയ്യാൻ കഴിയില്ല, അവരുടെ മഹിമ അതിലും മുകളിലാണ്.'- മിനാട്ടി പറഞ്ഞു.
എൻജിനീയറായിരുന്ന മിനാട്ടിയുടെ ഭർത്താവ് കഴിഞ്ഞ വർഷം ജൂലായിൽ കാൻസർ ബാധിച്ച് മരണപ്പെടുകയായിരുന്നു. ഇവരുടെ ഏക മകളായ കമൽ 31-ാം വയസിൽ ഇക്കൊല്ലമാദ്യം ഹൃദയാഘാതം മൂലം മരണപ്പെട്ടതോടെയാണ് മിനാട്ടി ജീവിതത്തിൽ ഒറ്റപ്പെട്ടുപോയത്.
പിന്നീട് മിനാട്ടിയുടെ താങ്ങും തണലുമായി നിന്നത് ബുദ്ധ സമാലും അദ്ദേഹത്തിന്റെ കുടുംബവും ആയിരുന്നു.
മിനാട്ടിയുടെ മകളെ സ്‌കൂളിൽ കൊണ്ടു പോയിരുന്നത് ബുദ്ധ സമാലായിരുന്നു. താൻ സ്വത്ത് കൈമാറ്റം ചെയ്യുന്നതിൽ സഹോദരങ്ങൾക്ക് കുറച്ച് നീരസം ഉണ്ടായിരുന്നെങ്കിലും താൻ ഉറച്ചുനിന്നതിനാൽ അവർ എതിർത്തില്ലെന്ന് മിനാട്ടി പറഞ്ഞു.
മിനാട്ടി സ്വത്തുക്കൾ നൽകാൻ ഒരുങ്ങിയപ്പോൾ അത് സ്വീകരിക്കാൻ തനിക്ക് മടിയുണ്ടായിരുന്നതായി ബുദ്ധ സമാൽ പറഞ്ഞു. 'എന്നാൽ അമ്മയുടെ തീരുമാനം ഉറച്ചതായിരുന്നു. ഞങ്ങളും ഒപ്പം വേണമെന്ന നിർബന്ധത്തിലായിരുന്നു അമ്മ. എന്റെ കുടുംബത്തിലെ എല്ലാ അംഗങ്ങളോടും വളരെയേറെ സ്‌നേഹത്തോടെയാണ് അമ്മ പെരുമാറുന്നത്.' - ബുദ്ധ സമാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |