തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ് കേസിൽ രണ്ട് മുൻ ഭരണസമിതി അംഗങ്ങൾ കൂടി അറസ്റ്റിൽ. കെ.വി. സുഗതൻ, എം.എ. ജിജോ രാജ് എന്നിവരാണ് പിടിയിലായത്. ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
104 കോടിയുടെ തട്ടിപ്പും 300 കോടിയുടെ ക്രമക്കേടും നടന്ന ബാങ്കിൽ തട്ടിപ്പിന് കൂട്ടുനിന്നെന്ന് കണ്ടെത്തിയാണ് 11 ഭരണസമിതിയംഗങ്ങളെ പ്രതി ചേർത്തത്. പിടിയിലായ ഭരണസമിതി അംഗങ്ങൾ ഒൻപതായി. ഭരണസമിതി അംഗങ്ങളായ അമ്പിളി മഹേഷ്, മിനി നന്ദനൻ എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. ഇവർ ഒളിവിലാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. 50 വർഷമായി സി.പി.എം. ഭരിക്കുന്ന ബാങ്കിൽ വ്യാപക തട്ടിപ്പ് നടക്കുന്നുവെന്ന് 2016 മുതൽ വിവരം കിട്ടിയിട്ടും ഭരണസമിതിയംഗങ്ങൾ തട്ടിപ്പിന് കൂട്ടുനിന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. തുടർന്നാണ് സെപ്റ്റംബർ രണ്ടിന് ഭരണസമിതിയംഗങ്ങളെ പ്രതി ചേർത്തത്. സെപ്റ്റംബർ 13 ന് ബാങ്ക് പ്രസിഡന്റ് കെ.കെ. ദിവാകരൻ ഉൾപ്പെടെ നാല് ഭരണസമിതി അംഗങ്ങളെ അറസ്റ്റ് ചെയ്തു. ഒക്ടോബർ 11 ന് മൂന്ന് ഭരണസമിതിയംഗങ്ങളും പിടിയിലായി. കേസിൽപ്പെട്ട രണ്ട് പേർ മരിച്ചു.
ബാങ്ക് ഭരണ സമിതി വ്യാപക ക്രമക്കേടാണ് നടത്തിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. 50 ലക്ഷം വീതമുള്ള 279 വായ്പകൾ ഭരണസമിതി പരിശോധിക്കുകയോ അന്വേഷിക്കുകയോ ചെയ്യാതെ അനുവദിച്ചെന്നും തട്ടിപ്പുകാർക്ക് വ്യാജ അംഗത്വം ചേർക്കുന്നതിന് വ്യാജ രേഖകളും മറ്റും തയ്യാറാക്കുന്നതിന് കൂട്ടുനിന്നെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലുണ്ട്. കരുവന്നൂർ തട്ടിപ്പിൽ ആദ്യം പ്രതി ചേർത്ത ആറ് പേരിൽ പി.പി. കിരൺ (31) ഒളിവിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |