താമരശേരി അമ്പായത്തോട്ടിൽ വളർത്തുനായ്ക്കളുടെ ആക്രമണത്തിൽ ഫൗസിയ എന്ന യുവതിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പൊലീസ് നടപടിയ്‌ക്കെതിരെ പരസ്യ പ്രതികരണവുമായി സ്ഥലം എം എൽ എ ഡോ. എം കെ മുനീർ. കുട്ടിയെ കാത്തുനിന്ന യുവതിയെ മറ്റൊരാളുടെ വളർത്തുനായ്ക്കൾ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. ഇത് കണ്ട് ഓടിയെത്തി ഇവരെ രക്ഷിച്ച നാട്ടുകാർക്കെതിരെ പൊലീസ് കേസെടുത്തതിനെയാണ് എം എൽ എ ചോദ്യം ചെയ്യുന്നത്. ഇത്തരമൊരു സംഭവം കൺമുന്നിൽ നടക്കുമ്പോൾ അത് ശ്രദ്ധിക്കാതെ ആ സ്ത്രീയെ മരണത്തിനു വിട്ടു കൊടുക്കണമെന്നാണോ പൊലീസ് പറയുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു. സംഭവത്തിൽ തന്റെ പരാതി ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു എന്നും എം എൽ എ വ്യക്തമാക്കുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
എന്റെ നിയോജകമണ്ഡലത്തിലെ താമരശ്ശേരി അമ്പായത്തോട് നടന്നിട്ടുള്ള സംഭവം വേദനാജനകവും അതിലേറെ പേടിപ്പെടുത്തുന്നതുമാണ്.
കുട്ടിയെ കാത്തുനിന്ന യുവതിയെ മറ്റൊരാളുടെ വളർത്തുനായ്ക്കൾ ആക്രമിക്കുന്നു. ഇതുകണ്ട് ഓടിക്കൂടിയ നാട്ടുകാർ നായ്ക്കളുടെ ആക്രമണത്തിൽ നിന്നും സ്ത്രീയെ രക്ഷപ്പെടുത്തുന്നു.
ഭയമുളവാക്കുന്ന വസ്തുത സ്ത്രീയെ നായ്ക്കളുടെ ആക്രമണത്തിൽ നിന്നും രക്ഷിച്ചിട്ടുള്ള നാട്ടുകാർക്കെതിരെ കേസെടുത്തു എന്നതാണ്..!
ഇത്തരമൊരു സംഭവം കൺമുന്നിൽ നടക്കുമ്പോൾ അത് ശ്രദ്ധിക്കാതെ ആ സ്ത്രീയെ മരണത്തിനു വിട്ടു കൊടുക്കണമെന്നാണോ പോലീസ് പറയുന്നത്..?
ഇതിലൂടെ എന്ത് സന്ദേശമാണ് പോലീസ് ജനങ്ങൾക്ക് നൽകുന്നതെന്ന് വ്യക്തമാക്കണം
വിവരം അറിഞ്ഞ ഉടനെ തന്നെ പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും നാട്ടുകാർക്കെതിരെ എടുത്തിട്ടുള്ള കേസ് പിൻവലിക്കാനും നായയുടെ ഉടമസ്ഥനെതിരെ ശക്തമായ രീതിയിൽ കേസ് എടുക്കാൻ ഇന്നലെ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കാമെന്ന് ഡി വൈ എസ് പി ഉറപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |