തിരുവനന്തപുരം: വൈകല്യബാധിതരുടെ സമ്പൂർണ പുനരധിവാസം ലക്ഷ്യമിട്ടുള്ള സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓൺ ഡിസബിലിറ്റിയെ (എസ്.ഐ.ഡി) സാമൂഹ്യനീതി ഡയറക്ടറുടെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇറക്കിയ ഉത്തരവ് അട്ടിമറിച്ച് സാമൂഹ്യ സുരക്ഷാ മിഷൻ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ ലക്ഷങ്ങളുടെ പാഴ്ചെലവുണ്ടാക്കിയെന്ന് ആക്ഷേപം. വനിതാ ശാക്തീകരണ വകുപ്പ് രൂപീകരണവുമായി ബന്ധപ്പെട്ട് പഠിക്കാൻ നിയോഗിച്ച ഡോ.ജിതേന്ദ്രൻ സമിതിയാണ് എസ്.ഐ.ഡി, സാമൂഹ്യനീതി ഡയറക്ടറുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ മാത്രമാകണമെന്ന് നിർദ്ദേശിച്ചത്. മന്ത്രിസഭാ തീരുമാനത്തെ തുടർന്ന് 2018ൽ ഉത്തരവിറക്കി.
ഇതുപ്രകാരം സാമൂഹ്യ സുരക്ഷാമിഷന് എസ്.ഐ.ഡിയുടെ നോഡൽ ഏജൻസിയായിപോലും തുടരാനാവില്ലായിരുന്നു. ഡോ. അഷീലിന് ഇതിന്റെ പ്രത്യേക ചുമതലയും നൽകിയില്ല. എന്നാൽ ഒരനുമതിയും ഇല്ലാതെ, സ്ഥാപനത്തിന്റെ ഫണ്ട് തന്നിഷ്ടപ്രകാരം ഡോ. അഷീൽ കൈകാര്യം ചെയ്തെന്നാണ് പരാതി. വൈകല്യബാധിതരെ സഹായിക്കാനെന്ന പേരിലും സ്വന്തം നിലയ്ക്കുള്ള പ്രചാരണപ്രവർത്തനങ്ങളുടെ പേരിലുമൊക്കെയാണ് യഥേഷ്ടം തുക ചെലവഴിക്കപ്പെട്ടതെന്നാണ് ആക്ഷേപം. ധനവിനിയോഗത്തിന് സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങളും ലംഘിക്കപ്പെട്ടു. മന്ത്രിസഭാ തീരുമാനം അട്ടിമറിച്ചുണ്ടായ വഴിവിട്ട നീക്കങ്ങളിൽ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മിഷൻ ഡയറക്ടറായിരിക്കെ ഉയർന്ന നിരവധി പരാതികളെ തുടർന്ന് സി.പി.എം നേതൃത്വം ഇടപെട്ടാണ് അഷീലിനെ സ്ഥാനത്ത് നിന്ന് നീക്കിയത്.
എസ്.ഐ.ഡിയിൽ ചെലവഴിക്കപ്പെട്ട പദ്ധതിതുക
2018-19- 32 കോടി
2019-20 - 37.5 കോടി
2020-21- 27.5 കോടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |