ന്യൂഡൽഹി: ക്ഷേത്രത്തിലെ ദൈനംദിന പൂജകളിലോ മറ്റ് അനുഷ്ഠാനങ്ങളിലോ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. തിരുപ്പതി ക്ഷേത്രത്തിലെ അഭിഷേകം, പൂജകൾ എന്നിവ ആചാരപ്രകാരമല്ലെന്ന് കാട്ടി ശ്രീവാരി ദാദാ നൽകിയ ഹർജി തള്ളിയാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അദ്ധ്യക്ഷനായ ബെഞ്ചിന്റെ വാക്കാൽ നിരീക്ഷണം.
ജസ്റ്റിസുമാരായ എ.എസ്.ബൊപ്പണ്ണ, ഹിമാ കോഹ്‌ലി എന്നിവരും ബെഞ്ചിലുണ്ടായിരുന്നു.
ശബരിമല യുവതി പ്രവേശന വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതിയുടെ പരിഗണനയിൽ തുടരവെയാണ് തിരുപ്പതി കേസിലെ ശ്രദ്ധേയമായ പരാമർശം.
ഭരണഘടനയ്ക്ക് അനുസൃതമായി പ്രവർത്തിക്കുന്ന കോടതിക്ക് ഇത്തരം കാര്യങ്ങളിൽ ഇടപെടാനാകില്ല. തേങ്ങ എങ്ങനെ എറിഞ്ഞുടയ്ക്കണമെന്നോ ആരതി എങ്ങനെ നടത്തണമെന്നോ കോടതിക്ക് നിർദ്ദേശിക്കാനാകില്ല.
അതേസമയം, ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങളിൽ വീഴ്ചയോ, ദർശനം അനുവദിക്കുന്നതിൽ വിവേചനമോ, ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികളോ ഉണ്ടെങ്കിൽ കോടതിക്ക് നിർദ്ദേശം നൽകാനാകും. വ്യവസ്ഥാപിതവും പരമ്പരാഗതവും നിശ്ചയിച്ച് ഉറപ്പിച്ചിട്ടുള്ളതുമായ ആചാരങ്ങൾ പാലിക്കുന്നില്ലെന്ന പരാതിയുണ്ടെങ്കിൽ ഹർജിക്കാരന് കീഴ് കോടതിയിൽ ഹർജി നൽകാവുന്നതാണ്.
ആചാരം, പൂജ എന്നിവ സംബന്ധിച്ച് ഭക്തന്റെ സംശയങ്ങൾ നീക്കാൻ തിരുപ്പതി ദേവസ്വത്തിന് ബാദ്ധ്യത ഉണ്ടെന്ന് നിരീക്ഷിച്ച കോടതി, വിഷയങ്ങളിൽ ക്ഷേത്ര ഭരണസമിതി പ്രതികരിക്കണമെന്നും ചൂണ്ടിക്കാട്ടി. എട്ടാഴ്ചയ്ക്കുള്ളിൽ ഭരണസമിതി പ്രതികരണം അറിയിക്കണം. പരാതിയെ തുടർന്ന് നൽകിയ സത്യവാങ്മൂലത്തിൽ ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങൾ കൃത്യവും കണിശവുമായ മേൽനോട്ടത്തിലാണ് നടക്കുന്നതെന്ന് സമിതി വ്യക്തമാക്കിയിരുന്നു. വെങ്കടേശ്വര ഭഗവാനടക്കം നടത്തുന്ന പൂജകളും അനുഷ്ഠാനങ്ങളും ക്ഷേത്രാചാരങ്ങൾ നിർവചിക്കുന്ന 'വൈഖനാസ ആഗമം' അനുസരിച്ചാണ് ചെയ്യുന്നതെന്നും അവർ പറഞ്ഞു.
സമാന ആവശ്യം ഉന്നയിച്ചു പരാതിക്കാരൻ ആന്ധ്രപ്രദേശ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയിരുന്നു. തുടർന്നാണ് സുപ്രീംകോടതിയിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |