മാഹി: വഴങ്ങാത്ത കൈകളും അസ്വാഭാവികമായി ചലിക്കുന്ന ഞരമ്പുകളും അപസ്മാരരോഗവും കൈയടക്കിയ ശരീരം നൽകിയ വേദനകളെ കവിതകളാക്കി അമ്മയെക്കൊണ്ട് പകർത്തിയെഴുതിച്ച് വിസ്മയം സൃഷ്ടിച്ച ഒ.പി.ദേവതീർത്ഥയെന്ന പതിമൂന്നുകാരിയ്ക്ക് വീഴാതെ പിടിച്ചുനിൽക്കാൻ വേണ്ടത് അടിയന്തിര ശസ്ത്രക്രിയ. തട്ടോളിക്കര ശ്രീ നാരായണമഠത്തിന്നടുത്ത കളരിക്കുന്നുമ്മൽ വീട്ടിലെ ഈ കൊച്ചുകവയിത്രിയെ ജീവിതത്തിലേക്ക് തിരികയെത്തിക്കാൻ സമൂഹത്തിന്റെ സഹായം തേടുകയാണ് ആശാരിപ്പണിക്കാരനായ പിതാവ് ഷൈജും അമ്മ സജിതയും.
സെറിബൽ പൾസി ബാധിച്ച് വീട്ടിലെ മുറിയിൽ കിടന്ന കിടപ്പിൽ ഉരുവിടുന്ന വരികൾ അമ്മ സജിത കുറിച്ചെടുത്തപ്പോഴാണ് ദേവതീർത്ഥയിലെ കാവ്യവാസന പുറംലോകമറിയാനിടയായത്. എട്ടുമുതൽ 24 വരെ വരികൾ അടങ്ങുന്ന ഇരുന്നൂറിലേറെ കവിതകൾ നിറഞ്ഞ നോട്ടുബുക്ക് ഭിന്നശേഷിക്കാർക്കായുള്ള റിസോഴ്സ് പേഴ്സൺ സൗമ്യയുടെ ശ്രദ്ധയിൽപെട്ടതോടെയാണ് ഇത് പുറംലോകമറിഞ്ഞത്. പറമ്പിൽ മാങ്ങ തിന്നുന്ന അണ്ണാറക്കണ്ണനെ നോക്കി പാട്ടുപാടുന്ന കുഞ്ഞും അത് കുറിച്ചെടുക്കുന്ന അമ്മയും ആദ്യകാഴ്ചയിൽ ടീച്ചർക്ക് അത്ഭുതമായിരുന്നു.മകൾ ഉരുവിടുന്നത് ഒരു വരിയായാൽ പോലും നിഴൽ പോലെ കൂടെ നിൽക്കുന്ന അമ്മ അത് എഴുതിയെടുക്കും. ബി.ആർ.സി.യുടെ ആഭിമുഖ്യത്തിൽ ദേവ തീർത്ഥയുടെ 'പൂമ്പാറ്റയോട് ...' എന്ന കവിതാ പുസ്തകം പ്രസിദ്ധീകരിച്ചു.പ്രശസ്ത സംഗീതജ്ഞൻ പ്രതിഷ് കൃഷ്ണ ഈണം പകർന്ന് പാടിയ ദേവ'തീർത്ഥയുടെ പാട്ടുകൾ സോഷ്യൽ മീഡിയയിലും വൈറലാണ്. ദേവതീർത്ഥയെക്കുറിച്ച് കേട്ടറിഞ്ഞ് കവി മുരുകൻ കാട്ടാക്കട ഇന്നലെ ഇവിടെ എത്തിയിരുന്നു.
നാലര വയസുവരെയുള്ള ചികിത്സയ്ക്കും ഫിസിയോതെറാപ്പിയ്ക്കും ശേഷം നടക്കാമെന്ന അവസ്ഥയിലെത്തിയതായിരുന്നു ദേവതീർത്ഥ. തട്ടോളിക്കര എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ അപസ്മാരം കൂടി വന്നതോടെ തീർത്തും കിടപ്പിലായി. ബാംഗ്ലുരിലും തിരുവനന്തപുരത്തുമായുള്ള നീണ്ട ചികിത്സയായിരുന്നു പിന്നീട് .ശ്രീചിത്തിരയിൽ നടന്ന സങ്കീർണ്ണമായ ശസ്ത്രക്രിയയിൽ നേരിയ വ്യത്യാസമുണ്ടായി.എന്നാലും വീഴാതെ നടക്കണമെങ്കിൽ മറ്റൊരു ശസ്ത്രിയ കൂടി വേണമെന്നാണ് വിദഗ്ധ ഡോക്ടർമാരുടെ നിർദ്ദേശം. ഏപ്രിൽ 28 ന് വീണ്ടുമൊരു സർജറിക്കായി കാത്തു നിൽക്കുകയാണ് ഈ ദരിദ്രകുടുംബം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |