കൊച്ചി: സീറോ മലബാർ സഭയിൽ കുർബാന പരിഷ്‌കരണത്തിനെതിരെ ഒരു വിഭാഗം വൈദികരും വിശ്വാസികളും പ്രക്ഷോഭം ശക്തമാക്കുന്നതിനിടെ അൾത്താര അഭിമുഖ കുർബാനയെന്ന നിലപാടിൽ ഉറച്ച് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. തീരുമാനം നേരത്തെ എടുത്തതാണെന്നും ഈമാസം 28 ന് തന്നെ പരിഷ്‌കരിച്ച കുർബാന നടപ്പാക്കുമെന്നും കർദ്ദിനാൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം വൈദികരും വിശ്വാസികളും സഭാ ആസ്ഥാനത്തേക്ക് പ്രതിഷേധവുമായി എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആലഞ്ചേരി നിലപാട് പരസ്യമാക്കിയത്. സീറോ മലബാർ സഭയുടെ ആരാധനാവത്സരം ആരംഭിക്കുന്ന നവംബർ 28ന് സഭയിലെ ബസലിക്ക, തീർത്ഥാടന കേന്ദ്രങ്ങളിലും, ഈസ്റ്റർ ദിനത്തിൽ മറ്റ് ഇടവക പള്ളികളിലും പരിഷ്‌കാരം നടപ്പാക്കാനാണ് സിനഡ് നൽകിയ നിർദ്ദേശം. ജനാഭിമുഖ കുർബാന നടക്കുന്ന എറണാകുളം അങ്കമാലി അതിരൂപതയടക്കം തീരുമാനത്തിൽ കടുത്ത പ്രതിഷേധത്തിൽ നിൽക്കുമ്പോഴാണ് കർദ്ദിനാൾ നിലപാട് ആവർത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |