ഇടുക്കി: ബുധനാഴ്ച വൈകിട്ടോടെ വൃഷ്ടിപ്രദേശത്ത് പെയ്ത ശക്തമായ മഴയിൽ, ജലനിരപ്പുയർന്നതോടെ മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകൾ ഒരുമിച്ചു തുറന്നു. ഇതിന് മുമ്പ് 2018ലെ മഹാപ്രളയത്തിലാണ് രണ്ടു ഡാമുകളും ഒരുമിച്ച് തുറന്നിട്ടുള്ളത്. ജലനിരപ്പ് റൂൾലെവലായ 141 അടി പിന്നിട്ടതോടെ ഇന്നലെ രാവിലെ എട്ടിന് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറാണ് ആദ്യമുയർത്തിയത്. 3, 4 നമ്പർ ഷട്ടറുകൾ 30 സെന്റി മീറ്രർ വീതം തുറന്ന് 772 ഘനയടി ജലമാണ് പുറത്തുവിട്ടത്. പിന്നീട്10 മണിയോടെ 2,5 നമ്പർ ഷട്ടറുകൾ കൂടി തുറന്ന് പുറത്തേക്കൊഴുക്കുന്ന ജലത്തിന്റെ അളവ് 1544 ഘനയടിയായി ഉയർത്തി. എന്നിട്ടും ജലനിരപ്പിൽ കാര്യമായ കുറവുണ്ടായില്ല. ഏറ്റവുമൊടുവിലെ കണക്കനുസരിച്ച് 140.95 അടിയാണ് ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് 24 മണിക്കൂറിൽ 15.6 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. വൈഗ അണക്കെട്ടും തുറന്നിരിക്കുകയാണ്.
മുല്ലപ്പെരിയാർ തുറന്നതിനാലും നീരൊഴുക്ക് ശക്തമായതിനാലുമാണ് 16ന് രാത്രി 9.45ന് അടച്ച ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി ഡാമിന്റെ ഒരു ഷട്ടർ വീണ്ടും ഉയർത്തേണ്ടി വന്നത്. ഇന്നലെ രാവിലെ 10ന് ജലനിരപ്പ് 2399.46 അടിയിൽ നിൽക്കെ മൂന്നാം ഷട്ടർ 40 സെന്റി മീറ്റർ ഉയർത്തി സെക്കൻഡിൽ 40,000 ലിറ്റർ ജലമാണ് പുറത്തേക്കൊഴുക്കുന്നത്. ഒടുവിൽ റിപ്പോർട്ടുകിട്ടുമ്പോൾ 2399.48 അടിയാണ് ജലനിരപ്പ്. നിലവിൽ ഡാമിൽ റെഡ് അലർട്ടാണ്. പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർക്ക് അതീവജാഗ്രത പുലർത്തേണ്ടതാണെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
'മുൻകരുതൽ എന്ന നിലയ്ക്കാണ് ജലനിരപ്പ് റൂൾലെവലിൽ എത്തുന്നതിനു മുമ്പ് തന്നെ ഡാം തുറന്ന് ജലം പുറത്തേക്ക് ഒഴുക്കാൻ സർക്കാർ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് ആശങ്കയുടെ യാതൊരു സാഹചര്യങ്ങളും ഇല്ല. സുരക്ഷയുടെ ഭാഗമായി ഏതു സാഹചര്യത്തിലും ഡാം തുറക്കാനും അടയ്ക്കാനും കഴിയും. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിന് ഇരുസംസ്ഥാനങ്ങളുടെയും കൂട്ടായ ശ്രമം ആവശ്യമുള്ളതിനാൽ അത്തരത്തിൽ തമിഴ്‌നാടുമായി ചേർന്നുള്ള കൂടിയാലോചനകൾ ഏറെ ആശാവഹമാണ്."
-മന്ത്രി റോഷി അഗസ്റ്റിൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |