തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ 2018 മുതൽ അടഞ്ഞുകിടക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ് അദാനി ഗ്രൂപ്പ് ജനുവരിയിൽ തുറക്കും. ദുബായ് ആസ്ഥാനമായ ഫ്ലെമിംഗ് വേയുമായി ചേർന്നാണ് തുറക്കുന്നത്. ലോകനിലവാരത്തിൽ പുതുക്കിപ്പണിയുകയാണിപ്പോൾ. നിലവിലെ ഷോപ്പിന് പുറമെ വിശാലമായ പുതിയ ഷോപ്പുകളും തുറക്കാൻ ആലോചനയുണ്ട്. കസ്റ്റംസ് ലൈസൻസിനായി അപേക്ഷിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് ഡ്യൂട്ടിഫ്രീ ഷോപ്പ് തുറക്കണമെന്ന് രാജ്യാന്തര യാത്രക്കാരുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു. 6 കോടി രൂപയുടെ മദ്യക്കടത്ത് നടത്തിയതിന് സി.ബി.ഐ കേസെടുത്തതിനെത്തുടർന്നാണ് പ്ലസ് മാക്സ് നടത്തിയിരുന്ന ഡ്യൂട്ടിഫ്രീ ഷോപ്പിന് താഴുവീണത്. വിമാനത്താവളത്തിലെ രാജ്യാന്തര യാത്രക്കാരുടെ വിവരം ശേഖരിച്ച് വിദേശമദ്യ ഡ്യൂട്ടി ഫ്രീ ഷോപ്പ് 'പ്ലസ് മാക്സിനു' നൽകിയതിന് കാർഗോ കോംപ്ലക്സിലെ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ.ജോർജിനെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. മദ്യം വാങ്ങാത്ത യാത്രക്കാരുടെ പേരിൽ വിദേശമദ്യം വിറ്റതായി രേഖയുണ്ടാക്കി പ്ലസ് മാക്സ് ആറു കോടിയോളം രൂപയുടെ കസ്റ്റംസ് തീരുവ വെട്ടിപ്പു നടത്തിയെന്നാണ് കേസ്. 13000 യാത്രക്കാരുടെ പാസ്പോർട്ട് വിവരങ്ങൾ ദുരുപയോഗിച്ചായിരുന്നു തട്ടിപ്പ്. ആറു വയസുള്ള കുട്ടിക്കു മൂന്നു കുപ്പി മദ്യം വിറ്റെന്നു പോലും രേഖയുണ്ടാക്കി. ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് ഷോപ്പിന്റെ ലൈസൻസ് റദ്ദാക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |