കൊച്ചി: വില്പനയിൽ കസറി കേരള ലോട്ടറിയുടെ പൂജ ബമ്പർ ഭാഗ്യക്കുറി. ഇന്നലെ രാവിലെ വരെയുള്ള കണക്കുപ്രകാരം 200 രൂപയുടെ 35.7 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. സെപ്തംബർ 19ന് ആരംഭിച്ച വില്പന നാളെ തീരും. 21നാണ് നറുക്കെടുപ്പ്.
ആദ്യം 30 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇത് തീർന്നപ്പോൾ രണ്ടുദിവസം മുമ്പ് ഏഴുലക്ഷം കൂടി അടിച്ചു. ഇനി 1,30,000 ടിക്കറ്റുകൾ ബാക്കിയുണ്ട്. ഇതും വിറ്റുതീരുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പൂജ ബമ്പറിന്റെ ഒന്നാംസമ്മാനം അഞ്ചുകോടി രൂപയാണ്. രണ്ടാംസമ്മാനം 10 ലക്ഷം രൂപ വീതം അഞ്ചുപേർക്ക്.
കഴിഞ്ഞവർഷം 30 ലക്ഷം പൂജ ബമ്പർ ടിക്കറ്റാണ് വിറ്റത്. 15.82 കോടി രൂപയുടെ ലാഭവും നേടി. 2019ൽ 35 ലക്ഷം അച്ചടിച്ചതിൽ 34.22 ലക്ഷം ടിക്കറ്റുകൾ വിറ്റു. 25.21 കോടി രൂപയായിരുന്നു ലാഭം. 2019-20ൽ ഭാഗ്യക്കുറി വില്പനയിലൂടെ 10,000 കോടി രൂപയുടെ വിറ്റുവരവുണ്ടായി. 2020-21ൽ ഇതിന്റെ പകുതി മാത്രമേ ലഭിച്ചുള്ളൂ. കൊവിഡിന്റെ വരവോടെ 170 ഓളം ഭാഗ്യക്കുറികൾ റദ്ദാക്കിയിരുന്നു. ഇവയിൽ മിക്കതും പിന്നീട് പുനരാരംഭിച്ചെങ്കിലും മന്ദഗതിയിലായിരുന്നു വില്പന.
ദിവസവേതനക്കാരാണ് ഭാഗ്യക്കുറി വാങ്ങുന്നവരിൽ ഏറെയും. ഇവരുടെ വരുമാനം നിലച്ചതോടെയാണ് വില്പന പ്രതിസന്ധിയിലായത്. ഈവർഷം ജൂണിൽ വില്പന പൂർവസ്ഥിതിയിലെത്തി. ഞായറാഴ്ച നറുക്കെടുക്കുന്ന പൗർണമിയും മാസത്തിൽ ഒരിക്കൽ നറുക്കെടുക്കുന്ന ഭാഗ്യമിത്രയും പുനരാരംഭിച്ചിട്ടില്ല.
ഇതുവരെയുള്ള ടിക്കറ്റ് വില്പന അനുസരിച്ച് 3,000 കോടി രൂപയുടെ വിറ്റുവരവുണ്ട്. ഈ സ്ഥിതി തുടർന്നാൽ ഈ സാമ്പത്തിക വർഷം 6,000 കോടി വിറ്റുവരവ് പ്രതീക്ഷിക്കുന്നു.
''പൂജ ബമ്പറിന് മികച്ച പ്രതികരണമുണ്ട്. അവസാന നിമിഷത്തിലും നല്ല കച്ചവടം. ഇത് മുന്നിൽക്കണ്ടാണ് അധിക ടിക്കറ്റുകൾ അച്ചടിക്കുന്നത്""
എബ്രഹാം റെൻ,
ഡയറക്‌ടർ, ലോട്ടറി വകുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |