തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൂട്ടിരിപ്പുകാരനായ യുവാവിനെ സെക്യൂരിറ്റി ജീവനക്കാർ വളഞ്ഞിട്ട് മർദ്ദിച്ചു. ശ്വാസംമുട്ടലിന് പതിനാറാം വാർഡിൽ ചികിത്സയിൽ കഴിയുന്ന മുത്തശ്ശിക്ക് കൂട്ടിരിക്കാൻ എത്തിയ ചിറയിൻകീഴ് കിഴുവിലം സ്വദേശി അരുൺദേവിനാണ് (28) ക്രൂരമായി മർദ്ദനമേറ്റത്. ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയ യുവാവിനെ അവിടെയെത്തിയും സെക്യൂരിറ്റിക്കാർ മർദ്ദിച്ചു. ആശുപത്രിയിൽ ചികിത്സ നിഷേധിക്കാനും ശ്രമമുണ്ടായി. മെഡിക്കൽ കോളേജ് സി.ഐ ഇടപെട്ടാണ് ചികിത്സയ്ക്ക് അവസരം ഒരുക്കിയത്. മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു.
ഇന്നലെ രാവിലെ ഏഴിനാണ് സംഭവം. വീട്ടിൽ നിന്ന് മുത്തശ്ശിക്ക് കൊടുത്തയച്ച കഞ്ഞി വാങ്ങാൻ അരുൺദേവ് മുകൾനിലയിലെ വാർഡിൽ നിന്ന് താഴെയെത്തി മടങ്ങുമ്പോൾ സെക്യൂരിറ്റി ജീവനക്കാർ ഗേറ്റിൽ തടഞ്ഞു. കാര്യം പറഞ്ഞിട്ടും ചെവിക്കൊണ്ടില്ല. തുടർന്നുണ്ടായ വാക്കേറ്റത്തിൽ അരുൺദേവിനെ വിഷ്ണു എന്ന സെക്യൂരിറ്റി ജീവനക്കാരൻ വലിച്ച് അകത്തേക്ക് കൊണ്ടുപോയി മറ്റുള്ളവരും ചേർന്ന് മർദ്ദിച്ച് അവശനാക്കി. വിഷ്ണു ഉൾപ്പെടെ മൂന്ന് സെക്യൂരിറ്റി ജീവനക്കാർക്കെതിരെ അരുൺദേവ് മെഡിക്കൽ കോളേജ് പൊലീസിന് പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
അത്യാഹിത വിഭാഗത്തിലുൾപ്പെടെ സിസി ടിവി കാമറ ഇല്ലാത്തത് സെക്യൂരിറ്റി ജീവനക്കാർക്ക് എളുപ്പമാകുന്നു എന്നാണ് ആക്ഷേപം. ഇതിനുമുമ്പും സെക്യൂരിറ്റി ജീവനക്കാരുടെ ഭാഗത്തുനിന്ന് ഇത്തരം പെരുമാറ്റം ഉണ്ടായിട്ടുണ്ടെങ്കിലും അധികൃതർ നടപടി എടുക്കാൻ കൂട്ടാക്കാറില്ലെന്നാണ് പരാതി.
ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവം
സമാനമായ രീതിയിൽ കഴിഞ്ഞ 11ന് സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്കിൽ ഡയാലിസിസിന് എത്തിയ രോഗിയുടെ മകളെ സെക്യൂരിറ്റി ജീവനക്കാർ മർദ്ദിച്ചെന്ന പരാതി ഉയർന്നിരുന്നു. പതിനെട്ടാം വാർഡിൽ നിന്ന് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് ഡയാലിസിസിനെത്തിച്ച പിതാവിനെ കിടക്കയിലേക്ക് എടുത്ത് കിടത്താനായി ജീവനക്കാരുടെ നിർദ്ദേശപ്രകാരം സഹായത്തിനെത്തിയതാണ് മകൾ. എന്നാൽ സൂപ്പർ സ്പെഷ്യാലിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാർ ഇവരെ അകത്തേക്ക് പ്രവേശിപ്പിച്ചില്ല. ഇത് ചോദ്യം ചെയ്തതോടെ മർദ്ദിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |