മാഞ്ചസ്റ്റർ: തുടർച്ചയായ തോൽവികളെ തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ സോൾക്സജറിനെ പുറത്താക്കി. സോൾക്സജറിനെ പുറത്താക്കുമെന്ന് കഴിഞ്ഞ ആഴ്ച മുതൽക്കു തന്നെ ഊഹാപോഹങ്ങൾ ഉണ്ടായിരുന്നെങ്കിലും തീരുമാനം പതുക്കെ മതിയെന്ന നിലപാടിലായിരുന്നു യുണൈറ്റഡ് മാനേജ്മെന്റ്. എന്നാൽ കഴിഞ്ഞ ദിവസം പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ 16ാം സ്ഥാനത്ത് കിടക്കുന്ന വാട്ഫോർഡിനോട് 4-1ന്റെ കനത്ത തോൽവി വാങ്ങിയതോടെയാണ് പരിശീലകനെ ഉടനടി പുറത്താക്കാൻ മാനേജ്മെന്റ് തീരുമാനിച്ചത്.
സോൾക്സജറിന്റെ പരിശീലക സംഘത്തിൽ തന്നെയുണ്ടായിരുന്ന മുൻ യുണൈറ്റഡ് താരം കൂടിയായ മൈക്കൽ കാരിക്കിന് തത്ക്കാലം പരിശീലകന്റെ ചുമതല നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ കാരിക്കിന് കീഴിലായിരിക്കും യുണൈറ്റഡ് കളത്തിലിറങ്ങുക. സീസൺ അവസാനിക്കുന്നതു വരെ ഒരു താത്കാലിക പരിശീലകനെ നിയമിക്കാൻ യുണൈറ്റഡിന് പദ്ധതിയുണ്ട്.
Manchester United can confirm that Ole Gunnar Solskjaer has left his role as Manager.
— Manchester United (@ManUtd) November 21, 2021
Thank you for everything, Ole ❤️#MUFC
മുൻ റയൽ മാഡ്രിഡ് പരിശീലകനും ഫ്രാൻസിന്റെ ലോകകപ്പ് ജേതാവുമായ സിനദീൻ സിദാനെ അടുത്ത സീസണിൽ പരിശീലകനായി നിയമിക്കാനുള്ള ചർച്ചകൾ സജീവമായി നടക്കുന്നുണ്ട്. എന്നാൽ സീസണിന്റെ മദ്ധ്യത്തിൽ വച്ച് ടീമിന്റെ ചുമതലകൾ ഏറ്റെടുക്കാൻ സിദാൻ താത്പര്യം കാണിച്ചിട്ടില്ല. അതിനാലാണ് മാനേജ്മെന്റ് ഒരു താത്കാലിക പരിശീലകനു വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കിയത്.
2013ൽ അന്നത്തെ പരിശീലകൻ അലക്സ് ഫെർഗൂസന്റെ കീഴിൽ പ്രീമിയർ ലീഗ് കിരീടം നേടിയ ശേഷം യുണൈറ്റഡിന് ഇന്നേവരെ ആ കിരീടത്തിൽ മുത്തമിടാൻ സാധിച്ചിട്ടില്ല. വളരെ പ്രതീക്ഷയോടെയാണ് മുൻ താരം കൂടിയായ ക്രിസ്റ്റ്യനോ റൊണാൾഡോയെ യുണൈറ്റഡ് ഈ സീസണിൽ ടീമിൽ എത്തിച്ചത്. എന്നാൽ തുടക്കത്തിലെ മികച്ച പ്രകടനത്തിനു ശേഷം തുടർച്ചയായ തോൽവികൾ നേരിട്ട യുണൈറ്റഡ് നിലവിൽ പൊയിന്ര് പട്ടികയിൽ ഏഴാം സ്ഥാനത്താണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |