കൊല്ലം: നഗരത്തിൽ കഴിഞ്ഞ 15 വർഷത്തിനിടെ പണിതുയർത്തിയ പാലങ്ങളുടെ അവസ്ഥ ദയനീയം. ഇരുമ്പ് പാലത്തിന് സമാന്തരമായി നിർമ്മിച്ച പുതിയ പാലം അറ്റകുറ്റപ്പണികൾക്കായി രണ്ടു ദിവസം മുൻപാണ് അടച്ചത്. പാലത്തിന് ബലക്ഷയം ഉണ്ടെന്നും അറ്റകുറ്റപ്പണികൾക്കൊപ്പം പാലം ബലപ്പെടുത്തുമെന്നൊക്കെയാണ് അധികൃതർ പറയുന്നത്. പുതിയ പാലം നിർമ്മിച്ചിട്ട് പത്തുവർഷം പോലും തികഞ്ഞിട്ടില്ല.
രാജഭരണകാലത്ത് നിർമ്മിച്ച ഇരുമ്പ്പാലം ഇടയ്ക്ക് പുതുക്കിപ്പണിതെങ്കിലും ഇപ്പോഴും കരുത്തോടെ നിൽക്കുന്നിടത്താണ് സമാന്തരപാലം അറ്റകുറ്റപ്പണികൾ നടത്തി ബലപ്പെടുത്തുന്നത്. നഗരത്തിലെ മറ്റുപാലങ്ങളുടെ അവസ്ഥയും വിഭിന്നമല്ല. എന്നാൽ ഒന്നും കണ്ട ഭാവം പോലും നടിക്കുന്നില്ല ഉത്തരവാദപ്പെട്ടവർ.
കല്ലുപാലം
കല്ലുപാലം പൊളിച്ച് പുതുക്കിപ്പണിയാൻ തീരുമാനിച്ച ശേഷം പാലം പൊളിക്കാൻ മാസങ്ങളോളം സമയമെടുത്തു. 1824ൽ റാണി പാർവതീഭായിയുടെ ഭരണകാലത്ത് ദിവാൻ വെങ്കിട്ടറാവുവിന്റെ നേതൃത്വത്തിൽ കൊല്ലം തോട് നിർമ്മിച്ചപ്പോഴാണ് കല്ലുപാലവും യാതാർത്ഥ്യമായത്. പാറകൾ കൊണ്ടും സുർക്കി മിശ്രിതം കൊണ്ടും നിർമ്മിച്ച പാലത്തിൽ തിരുവിതാംകൂർ കൊട്ടാരത്തിന്റെ രാജമുദ്രയ പതിച്ചിരുന്നു. കല്ലുപാലത്തിന്റെ സ്ഥാനത്ത് പുതിയ പാലം നിർമ്മിക്കാൻ തുടങ്ങിയതാകട്ടെ ത്രിശങ്കു സ്വർഗ്ഗത്തിലാണ്. പഴയ കല്ലുപാലം ഇനിയൊരു നൂറുവർഷം കൂടി കരുത്തോടെ നിലനിൽക്കുമായിരുന്നുവെന്നാണ് പൊതുമരാമത്ത് അധികൃതർ പറയുന്നത്. സ്ഥലം എം.എൽ.എയ്ക്കും മറ്റൊരഭിപ്രായമില്ല. എന്തിനാണ് പാലം പൊളിച്ചതെന്ന ചോദ്യത്തിനു മാത്രം ഉത്തരമില്ല.
ഡി.സി.സി- എസ്.എൻ കോളേജ് ആർ.ഒ.ബി
എ.ആർ ക്യാമ്പിന് സമീപത്തെ റെയിൽവേ ഗേറ്റ് ഒഴിവാക്കുകയെന്ന ഉദ്ദേശത്തോടെ നിർമ്മിച്ച
ഡി.സി.സി ഓഫീസ് - എസ്. എൻ കോളേജ് ആർ.ഒ.ബിയിൽ അറ്റകുറ്റപ്പണികൾ ഒഴിഞ്ഞ നേരമില്ല. പൂർത്തിയായി ഒരുവർഷം പിന്നിട്ടപ്പോൾ അറ്റകുറ്റപ്പണിയുടെ പേരിൽ അടച്ചിട്ട പാലമെന്ന അപഖ്യാതിയും ഇതിനുണ്ട്. പാലത്തിന് മുകളിൽ കുഴികളുടെ ഘോഷയാത്രയാണ്. ഇവ നികത്തി യാത്രാബുദ്ധിമുട്ട് പരിഹരിക്കാതെ പാലം മോടിപിടിപ്പിക്കാനുള്ള ശ്രമം അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നുവെന്നാണ് സൂചന.
പള്ളിത്തോട്ടം പാലം
പത്തുവർഷത്തിനിടെ പുതുക്കിപ്പണിത പാലങ്ങളുടെ കൂട്ടത്തിലാണ് പള്ളിത്തോട്ടം പാലവും. പാർശ്വഭിത്തികൾ ബലപ്പെടുത്താത്തതിനാൽ അവ ഇടിഞ്ഞു കൊല്ലം തോട്ടിൽ പതിച്ചിട്ട് ഒരു മാസത്തോളമാകുന്നു. ഇതുവഴിയുള്ള ഗതാഗതം പൊലീസ് തടഞ്ഞതൊഴിച്ചാൽ മറ്റൊരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല.
പുകയില പണ്ടകശാല പാലം
കല്ലുപാലത്തിന് സമാന്തരമായി പുകയില പണ്ടകശാലയിൽ നിർമ്മിച്ച പാലത്തിന്റെ അവസ്ഥയും പരിതാപകരമാണ്. അപ്പ്രോച്ച് റോഡിന്റെ വശങ്ങൾ ഇടിഞ്ഞുതുടങ്ങി. പാലത്തിന്റെ ഇരുവശവും കുഴികൾ രൂപപ്പെട്ട് റോഡ് തകർന്നു. കല്ലുപാലം അടച്ചതോടെ യാത്രക്കാർ കൂടുതലായി ആശ്രയിക്കുന്നത് ഈ പാലത്തെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |