ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് പിടിമുറുക്കിയതിന് ശേഷം പൊതുജനങ്ങളോടുള്ള പൊലീസിന്റെ മനോഭാവത്തിൽ നല്ല മാറ്റമുണ്ടായതായി പ്രധാനമന്ത്രി നരേന്ദ്രമോദി പാഞ്ഞു. ഇന്നലെ ലക്‌നൗവിൽ ചേർന്ന ഡി.ജി.പിമാരുടെ വാർഷിക സമ്മേളനത്തിന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസുമായി ബന്ധപ്പെട്ട എല്ലാ സംഭവങ്ങളും വിശകലനം ചെയ്യാനും കേസ് സ്റ്റഡികൾ വികസിപ്പിക്കാനും ഒരു പഠന സംവിധാനമുണ്ടാക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. രാജ്യത്തുടനീളമുള്ള പൊലീസ് സേനയ്ക്ക് പ്രയോജനം ചെയ്യുന്ന പ്രവർത്തനക്ഷമതയുള്ള സാങ്കേതികവിദ്യകൾ വികസിപ്പിക്കണം. അടിസ്ഥാന തലത്തിൽ പൊലീസിന്റെ ആവശ്യങ്ങൾക്കായി ഭാവി സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിൽ ഒരു ഉന്നതാധികാര പൊലീസ് ടെക്നോളജി മിഷൻ രൂപീകരിക്കണം.
ജനങ്ങളുടെ പ്രയോജനത്തിനായി ഡ്രോൺ സാങ്കേതികവിദ്യ നല്ല രീതിയിൽ ഉപയോഗിക്കണം. 2014 ൽ അവതരിപ്പിച്ച സ്മാർട്ട് പൊലീസിംഗ് ആശയത്തിന്റെ തുടർച്ചയായി ഒരു മാർഗരേഖ വികസിപ്പിക്കണമെന്നും മോദി പറഞ്ഞു.
സമ്മേളനത്തിലെ ചർച്ചകളിലും മോദി പങ്കെടുത്തു. ജയിൽ പരിഷ്‌കരണങ്ങൾ, ഭീകരത, ഇടത് തീവ്രവാദം, സൈബർ കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കടത്ത്, സർക്കാരിതര സംഘടനകൾക്കുള്ള വിദേശ ധനസഹായം, ഡ്രോണുമായി ബന്ധപ്പെട്ട കാര്യങ്ങൾ, അതിർത്തി ഗ്രാമങ്ങളുടെ വികസനം തുടങ്ങി ദേശീയ സുരക്ഷയുടെ പ്രധാന വശങ്ങളെക്കുറിച്ച് ചർച്ചകൾ നടത്താൻ ഡി.ജി.പി മാരുടെ വിവിധ ഗ്രൂപ്പുകൾ രൂപീകരിച്ചു.
ഐ.ബി ഉദ്യോഗസ്ഥർക്ക് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലും പ്രധാനമന്ത്രി സമ്മാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |