ദാഹോദ്: കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗി 202 ദിവസത്തിന് ശേഷം ആശുപത്രി വിട്ടു. ഗുജറാത്ത് സ്വദേശിനി ഗീത ധാർമ്മിക്കാണ് (45)നീണ്ട നാളത്തെ കൊവിഡ് ബാധയ്ക്ക് ശേഷം തിരിച്ച് ജീവിതത്തിലേക്ക് മടങ്ങിയത്.
ഇക്കഴിഞ്ഞ മേയ് ഒന്നിനാണ് ഗീതയെ കൊവിഡ് അസ്വസ്ഥതകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പലവട്ടം രോഗം മൂർച്ഛിക്കുകയും മരണത്തെ മുഖാമുഖം കാണുകയും ചെയ്തു. മുഴുവൻ സമയവും ഓക്‌സിജൻ നൽകിയാണ് ഗീതയുടെ ജീവൻ നിലനിറുത്തിയിരുന്നത്. ഒമ്പത് വട്ടം വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പ്രതീക്ഷയില്ലെന്ന് ഡോക്ടർമാർ പലവട്ടം വിധിയും എഴുതി. എന്നാൽ, എല്ലാവരെയും ഞെട്ടിച്ച് കഴിഞ്ഞ വെള്ളിയാഴ്ച ഗീത ആശുപത്രി വിടുകയായിരുന്നു.
'വെള്ളിയാഴ്ച ദഹോദ് റെയിൽവേ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്ത അവളെ വീട്ടിലേക്ക് സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് എല്ലാവരും. 202 ദിവസം ദഹോദിലും വഡോദരയിലും ആശുപത്രിയിൽ കിടന്നു, ഈ സമയത്ത് വെന്റിലേറ്ററിലും ഓക്‌സിജൻ സപ്പോർട്ടിലുമാണ് അവൾ ജീവിച്ചത്, ഒരു ഘട്ടത്തിൽ, അവൾക്ക് ശ്വാസകോശം മാറ്റിവയ്ക്കൽ വേണ്ടിവരുമെന്ന് ഡോക്ടർമാർ പറഞ്ഞു,'' ഭർത്താവ് ത്രിലോക് ധർമ്മിക് പറയുന്നു.
അച്ഛന്റെ മരണത്തിന് ഭോപ്പാലിലെത്തിയ ശേഷമായിരുന്നു ഗീതയ്ക്ക് കൊവിഡ് ബാധ സ്ഥിരീകരിക്കുന്നത്. വഡോദരയിൽ സ്വകാര്യ ആശുപത്രിയിലായിരുന്നു ആദ്യം ചികിത്സ. മേയ് ആറു മുതലായിരുന്നു ഗീതയുടെ രോഗം ഗുരുതരമായി തുടങ്ങിയത്. രോഗം മൂർച്ഛിച്ചതോടെയാണ് ഗീതയെ ദാഹോദിലെ റെയിൽവേ ആശുപത്രിയിലേക്ക് മാറ്റുന്നത്. ഭർത്താവ് ത്രിലോക് ധാർമ്മിക് റെയിൽവേ ഉദ്യോഗസ്ഥനാണ്.
ബന്ധുക്കളും നാട്ടുകാരും ഗീതയുടെ വരവ് ആഘോഷമാക്കിയിരുന്നു. മധുര പലഹാരങ്ങൾ നൽകിയും പടക്കം പൊട്ടിച്ചുമാണ് അവർ ഗീതയെ വരവേറ്റത്. രണ്ട് മാസത്തോളം വെന്റിലേറ്ററിയിരുന്നു. ചുരുക്കം ആൾക്കാർ മാത്രമേ ഇത്രയും നാളത്തെ വെന്റിലേറ്റർ ജീവിതത്തിന് ശേഷം ജീവിതത്തിലേക്ക് തിരിച്ച വരാറുള്ളൂ എന്നും മറ്റ് അസ്വസ്ഥതകളെല്ലാം പാടേ മാറിയെന്നും ആശുപത്രി അധികൃതരും പറയുന്നു. വീട്ടിലെത്തിയെങ്കിലും ഓക്‌സിജൻ സപ്പോർട്ടോടു കൂടിയാണ് ഗീത ഇപ്പോഴും ശ്വസിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |