തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജുകളിലും ജില്ലാ, ജനറൽ താലൂക്ക് ആശുപത്രികളിലും ഒ.പി ടിക്കറ്റ് എടുക്കാൻ അതിരാവിലെ മുതൽ വന്നുകാത്തുനിൽക്കേണ്ട ഗതികേട് ഇനി ഇല്ല.ഓൺ ലൈനിൽ ബുക്ക് ചെയ്ത് ടോക്കണിന്റെ പ്രിന്റ് എടുക്കാം.മൊബൈലിൽ എസ്.എം.എസും ലഭിക്കും. ഇതിൽ ഏതെങ്കിലും ഒന്ന് ആശുപത്രിയിൽ കാണിച്ചാൽ മതി. കൊവിഡ് വാക്സിനേഷന് ടൈം സ്ളോട്ട് എടുത്തതുപോലെ ഡോക്ടറെ കാണാനുള്ള തീയതിയും സമയവും രോഗിക്ക് തിരഞ്ഞെടുക്കാം. ആ സമയത്ത് എത്തിയാൽ മതി. ആശുപത്രിയിലെ തിക്കും തിരക്കും കുറയും. അതേസമയം, ആശുപത്രി വഴിയുള്ള ഒ.പി സംവിധാനം അതേപടി തുടരും. മൂന്നൂറ് ആശുപത്രികളിലാണ് ഈ സേവനം ലഭിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലെയുള്ള റഫറൽ ആശുപത്രികളിലേക്ക് ഡോക്ടറുടെ റഫറൻസ് ആവശ്യമാണ്.
പരീക്ഷണാടിസ്ഥാനത്തിൽ കമ്മ്യൂണിറ്റി, ഫാമിലി ഹെൽത്ത് സെന്ററുകളിൽ നേരത്തേ നടപ്പാക്കിയിരുന്നു.
വിപുലീകരിച്ച പദ്ധതിയുടെ ഉദ്ഘാടനം ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
ദിശയിൽ വിളിക്കൂ
//ehealth.kerala.gov.in എന്ന പോർട്ടൽ വഴി ഇ ഹെൽത്ത് നടപ്പിലാക്കിയിട്ടുള്ള ആശുപത്രികളിലാണ് സേവനം ലഭിക്കുന്നത്
ഇ-ഹെൽത്ത് ഫെസിലിറ്റി ഓപ്ഷനിലൂടെ ആശുപത്രിയിലെ സേവനങ്ങൾ, ചികിത്സാ സമയം, ലാബ് ടെസ്റ്റുവിവരങ്ങൾ ലഭിക്കും.
സംശയങ്ങൾ തീർക്കാൻ ദിശയുടെ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിൽ വിളിക്കാം.
കമ്പ്യൂട്ടറോ മൊബൈലോ മതി
വീട്ടിലിരുന്നോ അക്ഷയ ഉൾപ്പെടെയുള്ള കമ്പ്യൂട്ടർ സെന്റർ വഴിയോ ചെയ്യാം. കമ്പ്യൂട്ടറോ മൊബൈലോ മതി.
1.ഏകീകൃത തിരിച്ചറിയൽ നമ്പർ (Unique Health ID) സൃഷ്ടിക്കണം.അതിനായി ehealth.kerala.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ലിങ്ക് ക്ലിക്ക് ചെയ്യണം.
2. ആധാർ നമ്പർ നൽകുക. ആധാർ രജിസ്റ്റർ ചെയ്ത ഫോണിൽ ഒ.ടി.പി ലഭിക്കും.
3.ഒ.ടി.പി നൽകിയാൽ പേരും വയസും തെളിയും. വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പർ ലഭ്യമാകും. ഇത് അധാർപോലെ സ്ഥിരമായ നമ്പരാണ്.
4. ആദ്യതവണ 16അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പറും പാസ് വേർഡും മൊബൈലിൽ ലഭിക്കും.
5.തിരിച്ചറിയൽ നമ്പറും പാസ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യണം.
6.ന്യൂ അപ്പോയ്മെന്റ് ക്ലിക്ക് ചെയ്യുക.
7.റഫറൽ ആണെങ്കിൽ ആ വിവരം രേഖപെടുത്തിയശേഷം ആശുപത്രിയും ഡിപ്പാർട്ട്മെന്റും തിരഞ്ഞെടുക്കുക.
8. തീയതി ക്ളിക്ക് ചെയ്താൽ ആ ദിവസത്തെ ടോക്കണുകൾ ദൃശ്യമാകും.
9.സൗകര്യപ്രദമായ സമയത്തെ ടോക്കൺ എടുക്കാം.
10.ടോക്കൺ പ്രിന്റെടുത്തോ എസ്.എം.എസോ ആശുപത്രിയിൽ കാണിക്കണം
'ഒ.പിയിലെ തിരക്ക് നിയന്ത്രിക്കാനാവും. രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യുന്ന ഘട്ടത്തിൽ മുൻകൂർ ടോക്കൺ ലഭ്യമാക്കാനും കഴിയും.'
-പിണറായിവിജയൻ
മുഖ്യമന്ത്രി
'സമയ ബന്ധിതമായി സംസ്ഥാനത്തെ മുഴുവൻ ആരോഗ്യ കേന്ദ്രങ്ങളിലും ഇ ഹെൽത്ത് പദ്ധതി നടപ്പിലാക്കുകയാണ് ലക്ഷ്യം.'
വീണാ ജോർജ്, ആരോഗ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |