മുംബയ്: തുടർച്ചയായ നാല് ദിനങ്ങളിലെ നഷ്ടത്തിന് വിരാമമിട്ട് ഓഹരിവിപണി. നിഫ്റ്റി 17500ന് മുകളിലെത്തി. സെൻസെക്‌സ് 198.44 പോയിന്റ് നേട്ടത്തിൽ 58,664.33 ലും നിഫ്റ്റി 86.80 പോയിന്റ് ഉയർന്ന് 17503.35 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏഴു മാസത്തിനിടയിലെ ഏറ്റവും വലിയ തകർച്ചയ്ക്കായിരുന്നു തിങ്കളാഴ്ച വിപണികൾ സാക്ഷ്യം വഹിച്ചത്. ഇന്നലെ രാവിലെ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും ഉച്ചയോടെ നേട്ടം തിരിച്ചുപിടിച്ചു. സെൻസെക്‌സ് 57718 വരെ താഴ്ന്ന ശേഷമാണ് ഉയർന്നത്. ഒരുവേള 58,835 നിലവാരത്തിലേക്ക് ഉയരുകയും ചെയ്തിരുന്നു.
എണ്ണ, വാതകം, സാമ്പത്തികം, ലോഹം എന്നീ സെക്ടറുകളിൽ നിന്നുള്ള ഓഹരികളാണ് ഓഹരി സൂചികകളെ തുടർച്ചയായ ഇടിവിൽ നിന്ന് നേട്ടത്തിലേക്ക് തിരിച്ചെത്തിച്ചത്. തിങ്കളാഴ്ച തകർന്നടിഞ്ഞ പേടിഎം ഓഹരികൾ ഇന്നലെ 10 ശതമാനത്തോളം തിരിച്ചുവരവ് നടത്തി.
വിദേശനിക്ഷേപകർ തിരിച്ചെത്തി
രാജ്യാന്തര വിപണികളുടെ ഉണർവാണ് പ്രാദേശിക വിപണികൾക്കു നേട്ടമായത്. നാളുകൾക്കു ശേഷം വിദേശനിക്ഷേപകർ തിരിച്ചെത്തിയതും നേട്ടമായി. യൂറോപ്പിൽ കൊവിഡ് കേസുകൾ വർദ്ധിച്ചതും ഓസ്‌ട്രേലിയ ലോക്ക്ഡൗൺ നടപടികളിലേക്ക് കടന്നതും തിരിച്ചടിയായി. എയർടെലും വൊഡഫോണും അടക്കം ടെലികോം കമ്പനികളുടെ നിരക്ക് വർദ്ധിപ്പിക്കാനുള്ള തീരുമാനവും ഓഹരി വിപണിയുടെ നേട്ടത്തിന് കാരണമായി. സൗദി അരാംകോ കരാർ പരാജയത്തെ തുടർന്ന് നഷ്ടത്തിലേക്ക് നീങ്ങിയ റിലയൻസ് ഓഹരികൾ ഇന്നലെ കരുത്താർജ്ജിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |