തിരുവനന്തപുരം: കൊവിഡ് മൂലം നാട്ടിലോ വിദേശത്തോ മരണപ്പെട്ട പ്രവാസികളുടെ അവിവാഹിതകളായ പെൺമക്കൾക്ക് സർക്കാർ നോർക്ക റൂട്ട്സിലൂടെ നൽകുന്ന 25,000 രൂപയുടെ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.
ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ "പ്രവാസി തണൽ" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് "ന്യൂ രജിസ്ട്രേഷൻ" എന്ന ഓപ്ഷനിൽ ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാം. അപേക്ഷയ്ക്കൊപ്പം മരണമടഞ്ഞ രക്ഷാകർത്താവിന്റെ പാസ്‌പോർട്ട്, വിസ, മരണ സർട്ടിഫിക്കറ്റ്, മരിച്ചയാൾ കൊവിഡ് പോസിറ്റീവായിരുന്നുവെന്ന് തെളിയിക്കുന്ന മെഡിക്കൽ റിപ്പോർട്ട്, അപേക്ഷകയുടെ ആധാർ, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്/വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കുന്ന റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ്, 18 വയസ്സിന് മുകളിലുള്ളവർ അവിവാഹിതയാണെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ്, അപേക്ഷകയുടെയോ രക്ഷിതാവിന്റെയോ പേരിലുള്ള സേവിംഗ്സ് ബാങ്ക് അക്കൗണ്ട് പാസ്ബുക്കിന്റെ പകർപ്പ് എന്നിവ നൽകണം. രേഖകൾ പി.ഡി.എഫ്/ജെ.പി.ഇ.ജെ ഫോർമാറ്റിൽ അപ്ലോഡ് ചെയ്യാം. അപേക്ഷ നൽകുമ്പോൾ എസ്.എം.എസ് മുഖാന്തരം രജിസ്‌ട്രേഷൻ നമ്പർ ലഭിക്കും. തുടർന്നുള്ള അന്വേഷണങ്ങൾക്ക് രജിസ്‌ട്രേഷൻ നമ്പർ ഉപയോഗിക്കാം. ധനസഹായ വിതരണം സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലൂടെ മാത്രമാണ്. ആക്ടീവല്ലാത്ത അക്കൗണ്ടോ, എൻ.ആർ.ഐ അക്കൗണ്ടോ, ജോയിന്റ് അക്കൗണ്ടോ നൽകുന്നവർക്ക് ധനസഹായം ലഭിക്കില്ല. അവിവാഹിതകളായ ഒന്നിലധികം പെൺമക്കളുണ്ടെങ്കിൽ ഓരോരുത്തർക്കും 25,000 രൂപ വീതം ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |