കോഴിക്കോട്: മാറാട് കൂട്ടക്കൊല കേസിൽ ഒളിവിൽ കഴിഞ്ഞ രണ്ട് പ്രതികൾക്കും ഇരട്ട ജീവപര്യന്തം തടവും പിഴയും ശിക്ഷിച്ചു. 95-ാം പ്രതി കടലുണ്ടി കുട്ടിച്ചന്റെ പുരക്കൽ കോയമോൻ എന്ന മുഹമ്മദ് കോയ (58), 148-ാം പ്രതി മാറാട് കല്ലുവച്ച വീട്ടിൽ നിസാമുദ്ദീൻ (41) എന്നിവർക്കാണ് മാറാട് സ്‌പെഷ്യൽ അഡിഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എസ്. അംബിക ശിക്ഷ വിധിച്ചത്. കോയമോൻ 1.02 ലക്ഷം രൂപയും നിസാമുദ്ദീൻ 56,000 രൂപയും പിഴ നൽകണം.
2003 മേയ് രണ്ടിനായിരുന്നു സംഭവം. കടപ്പുറത്തുണ്ടായായിരുന്ന അരയ സമാജത്തിലുള്ള എട്ടുപേരെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. അക്രമി സംഘത്തിലെ ഒരാൾ ആളുമാറിയും കൊല്ലപ്പെട്ടിരുന്നു. കോയമോനും നിസാമുദ്ദീനും ഒളിവിൽ പോവുകയായിരുന്നു. ഹൈദരാബാദിലായിരുന്ന കോയമോൻ പ്രശ്നങ്ങൾ അവസാനിച്ചെന്ന് കരുതി നാട്ടിലെത്തി കോഴിക്കോട് സൗത്ത് ബീച്ചിലെ വീട്ടിൽ കഴിയുമ്പോൾ 2011 ജനുവരി 23നാണ് അറസ്റ്റിലായത്. നിസാമുദ്ദീൻ വിവിധയിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ശേഷം വിദേശത്തേക്ക് കടക്കാൻ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയപ്പോൾ 2010 ജനുവരി 13നാണ് പിടിയിലായത്.
148 പ്രതികളാണ് കേസിലുണ്ടായിരുന്നത്. വിചാരണ നേരിട്ട 139 പേരിൽ 63 പ്രതികളെ പ്രത്യേക കോടതി നേരത്തെ ശിക്ഷിച്ചിരുന്നു. സർക്കാരിന് വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ആർ. ആനന്ദ് ഹാജരായി. കൊയിലാണ്ടി സബ് ജയിലിലേക്ക് കൊണ്ടുപോയി. ഒരാഴ്ചത്തെ കൊവിഡ് നിരീക്ഷണത്തിന് ശേഷം കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |