സി.ഐ സുധീറിനെ സ്റ്റേഷൻ ചുമതലയിൽ നിന്ന് മാറ്റി
ആലുവ: ഭർത്തൃവീട്ടിലെ പീഡനത്തെക്കുറിച്ച് പരാതി നൽകിയ നിയമ വിദ്യാർത്ഥിനി, ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ അനുരഞ്ജന ചർച്ചയ്ക്കിടെ സി.ഐ ഭർത്തൃവീട്ടുകാരുടെ മുന്നിൽ വച്ച് പിതാവിനെയുൾപ്പെടെ അപമാനിച്ചെന്ന് കത്തെഴുതി വച്ച് സ്വന്തം വീട്ടിൽ തൂങ്ങിമരിച്ചു. ആലുവ എടയപ്പുറം ടൗൺഷിപ്പ് റോഡിൽ കക്കാട്ടിൽ 'പ്യാരിവില്ല'യിൽ ദിൽഷാദിന്റെ മകൾ മോഫിയ പർവീനാണ് (21) മരിച്ചത്.
സി.ഐ സുധീറിനെ സ്റ്റേഷൻ ചുമതലയിൽ നിന്നു മാറ്റി. മോഫിയയുടെ മരണം ആലുവ ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി അന്വേഷിക്കും. സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചെന്നാരോപിച്ച് മോഫിയ മൂന്നു മാസം മുൻപ് നൽകിയ പരാതിയിൽ ഭർത്താവ് സുഹൈലിനെതിരെ കേസെടുക്കും.
കോതമംഗലം ഇരുമലപ്പടി മാലേക്കുടി വീട്ടിൽ മുഹമ്മദ് സുഹൈലുമായി ഏപ്രിൽ മൂന്നിനായിരുന്നു നിക്കാഹ്. യുവതി മൂന്ന് മാസമായി സ്വന്തം വീട്ടിലായിരുന്നു. അനുരഞ്ജന ചർച്ചയ്ക്ക് തിങ്കളാഴ്ച ആലുവ സ്റ്റേഷനിൽ എത്തിയപ്പോൾ സി.ഐ സി.എൽ. സുധീർ മോശമായി പെരുമാറിയതിന്റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്യുന്നതായാണ് കുറിപ്പിലുള്ളത്. തിരിച്ചെത്തി മുറിയിൽ കയറിയ യുവതിയെ മൂന്നരയായിട്ടും പുറത്തു കാണാത്തതിനെ തുടർന്ന് ജനൽച്ചില്ല് പൊട്ടിച്ച് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്.
ഒക്ടോബർ 28ന് കോതമംഗലത്തെ മഹല്ലിൽ മുത്തലാഖ് ചൊല്ലുന്നിന് സുഹൈൽ കത്ത് നൽകിയിരുന്നു. വിസമ്മതിച്ചതോടെ കടുത്ത പീഡനം ഏൽക്കേണ്ടി വന്നെന്ന് മോഫിയയുടെ വീട്ടുകാർ പറയുന്നു.
തൊടുപുഴ അൽ അസഹർ ലാ കോളേജിൽ മൂന്നാം വർഷ നിയമവിദ്യാർത്ഥിനിയാണ് മോഫിയ. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും വീട്ടുകാരുമായി ആലോചിച്ചാണ് വിവാഹിതരായത്.
കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മാതാവ്: ഫാരിഷ. സഹോദരൻ: നിംഖാൻ.
പൊലീസ് അപമാനിച്ചെന്ന് പിതാവ്
താൻ തന്തയാണോടോ എന്ന് ചോദിച്ച് സി.ഐ അപമാനിച്ചെന്നും പൊലീസിൽ നിന്ന് നീതി കിട്ടില്ലെന്നു പറഞ്ഞ് മകൾ കരഞ്ഞതായും മോഫിയയുടെ പിതാവ് പറയുന്നു. മോശമായി പെരുമാറിയത് യുവതിയാണെന്നും യുവതി സുഹൈലിന്റെ കരണത്തടിച്ചുവെന്നും ആലുവ സി.ഐ സുധീർ പറഞ്ഞു.
വനിതാ കമ്മിഷൻ റിപ്പോർട്ട് തേടി
ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടിയതായി മോഫിയയുടെ വീട് സന്ദർശിച്ച ശേഷം വനിതാകമ്മിഷൻ ചെയർപേഴ്സൺ പി.സതീദേവി പറഞ്ഞു.
ഉത്ര വധക്കേസിലും സുധീർ നടപടി നേരിട്ടു
സി.ഐ സുധീർ ഉത്ര വധക്കേസിലും വകുപ്പ്തല നടപടിക്ക് വിധേയനായിട്ടുണ്ട്. പരാതി ഗൗരവമായെടുക്കാതെ വൈകിപ്പിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി സുധീറിന് ക്രമസമാധാനച്ചുമതല നൽകരുതെന്ന് റിപ്പോർട്ട് നൽകി. അഞ്ചൽ സ്റ്റേഷൻ എസ്.എച്ച്.ഒ ആയിരിക്കെ ദമ്പതികളുടെ മരണത്തിൽ ഇൻക്വസ്റ്റ് ഒപ്പിടാൻ മൃതദേഹങ്ങൾ താമസ സ്ഥലത്തേക്ക് എത്തിച്ചതും വിവാദമായി. അന്നും സുധീറിന് ഗുരുത വീഴ്ച്ചയുണ്ടായതായി കണ്ടെത്തിയിരുന്നു. രണ്ട് മാസം മുമ്പ് ഗാർഹിക പീഡന പരാതിയുമായെത്തിയ മറ്റൊരു യുവതിയോടും മോശമായി പെരുമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |