തിരുവനന്തപുരം: നീണ്ട വിവാദങ്ങൾക്കൊടുവിൽ അനുപമയ്‌ക്ക് കുഞ്ഞിനെ കിട്ടി. കോടതിയുടെ സാന്നിദ്ധ്യത്തിൽ ഏഡൻ അനു അജിത്തിനെ അമ്മ ഏറ്റുവാങ്ങി. ഡോക്ടറെ ചേംബറിലേക്ക് വിളിപ്പിച്ച് കുഞ്ഞിന് വൈദ്യ പരിശോധന നടത്തിയ ശേഷമായിരുന്നു കൈമാറ്റം.
തിരുവനന്തപുരം കുടുംബ കോടതിയാണ് കേസ് പരിഗണിച്ചത്. സിഡബ്ല്യുസി ഡിഎൻഎ പരിശോധനാ ഫലമടക്കമുള്ള റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. ഡിഎൻഎ ഫലം അനുകൂലമായ സാഹചര്യത്തിൽ കേസ് ഇന്നുതന്നെ പരിഗണിക്കണമെന്ന് സർക്കാർ ആവശ്യപ്പെടുകയായിരുന്നു. നേരത്തെ കേസ് ഈ മാസം 30 ന് പരിഗണിക്കാനായിരുന്നു തീരുമാനം. കേസ് പരിഗണിക്കാനെടുത്ത സമയത്ത് കുഞ്ഞിനെ എത്തിക്കാൻ സി ഡബ്ല്യു സിയോട് നിർദ്ദേശിക്കുകയായിരുന്നു കോടതി. പാളയത്തെ നിർമലാഭവനിൽ നിന്നും സർക്കാർ വാഹനത്തിൽ പൊലീസ് അകമ്പടിയോടെയാണ് കുഞ്ഞിനെ കോടതിയിലെത്തിച്ചത്.
അതേസമയം, കുട്ടിയെ ദത്ത് നൽകുന്നതിൽ ശിശുക്ഷേമ സമിതിയുടെ ഭാഗത്തുനിന്ന് ഗുരുതര പിഴവുകൾ ഉണ്ടായതായാണ് വനിതാ ശിശുവികസന ഡയറക്‌ടർ ടി.വി.അനുപമയുടെ റിപ്പോർട്ടിൽ പറയുന്നത്. ശിശുക്ഷേമ സമിതി റിപ്പോർട്ടിലെ ഒരുഭാഗം മായ്ച്ചുകളഞ്ഞുവെന്നും, ദത്ത് തടയാൻ സി ഡബ്ല്യു സി ഇടപെട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ദത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ സി ഡബ്ല്യു സി പൊലീസിനെ അറിയിച്ചിരുന്നില്ല, അനുപമ പരാതി നൽകിയിട്ടും ദത്ത് നടപടികളുമായി മുന്നോട്ടുപോയി തുടങ്ങിയ കാര്യങ്ങളും വീഴ്‌ചകളും ചൂണ്ടികാട്ടുന്നുണ്ട്.
തന്റെ കുട്ടി ആണ് ഇവിടെ എത്തിച്ചിരിക്കുന്നതെന്നും തിരികെ വേണമെന്നും ആവശ്യപ്പെട്ട് അനുപമ ആഗസ്റ്റ് 11ന് സി ഡബ്ല്യു സിയെ സമീപിച്ചിരുന്നു. ആഗസ്റ്റ് ആറിനാണ് കുട്ടിയെ ദത്ത് നൽകാൻ തീരുമാനിക്കുന്നത്. തുടർന്ന് അടുത്ത ദിവസം തന്നെ ആന്ധ്രയിലെ ദമ്പതികൾക്ക് ദത്ത് നൽകുകയും ചെയ്‌തു. എന്നാൽ കുട്ടിയെ വേണമെന്നാവശ്യപ്പെട്ട് അനുപമ സമീപിച്ചതിന് ശേഷവും ദത്ത് നടപടികൾ സ്ഥിരപ്പെടുത്താനുള്ള നടപടികളുമായി സി ഡബ്ല്യു സി മുന്നോട്ട് പോയി. ഇതുമായി ബന്ധപ്പെട്ട് സി ഡബ്ല്യു സി ആഗസ്റ്റ് 16ന് കോടതിയിൽ സത്യവാങ്മൂലം നൽകുകയും ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |