SignIn
Kerala Kaumudi Online
Wednesday, 20 May 2026 2.01 AM IST

'സ്ട്രീറ്റ്' ടൂറിസം പദ്ധതി തൃത്താലയിലും പട്ടിത്തറയിലും; ആദ്യ യോഗം ഡിസംബറിൽ

street-tourism-project-

പാലക്കാട്: സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച 'സ്ട്രീറ്റ്' എന്ന അനുഭവവേദ്യ ടൂറിസം പദ്ധതിയിൽ തൃത്താല മണ്ഡലത്തിലെ തൃത്താല, പട്ടിത്തറ ഗ്രാമ പഞ്ചായത്തുകളെ ഉൾപ്പെടുത്തി. സംസ്ഥാനത്താകെ ഒൻപത് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുക. അതിൽ രണ്ട് പഞ്ചയത്തുകൾ തൃത്താല മണ്ഡലത്തിലാണ്. സ്പീക്കർ എം.ബി.രാജേഷ് സമർപ്പിച്ച നിർദ്ദേശമനുസരിച്ചാണ് സർക്കാർ തീരുമാനം. ഇതിന്റെ പ്രഖ്യാപനം ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം നടത്തി.

പദ്ധതിയുടെ വിശദാംശങ്ങൾ പ്രാദേശികതലത്തിൽ ആലോചിക്കാനുള്ള ആദ്യ യോഗം ഡിസംബറിൽ നടത്തുമെന്ന് സ്പീക്കർ അറിയിച്ചു. ടൂറിസം ഫോർ ഇൻക്ലൂസീവ് ഗ്രോത്ത് എന്ന ഐക്യരാഷ്ട്രസഭയുടെ പുതിയ ടൂറിസം മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തിലാണ് സ്ട്രീറ്റ് പദ്ധതിക്ക് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ രൂപം നൽകിയത്. സസ്‌റ്റൈനബിൾ ( സുസ്ഥിരം), ടാഞ്ചിബിൾ (കണ്ടറിയാവുന്ന ), റെസ്‌പോൺസിബിൾ (ഉത്തരവാദിത്തമുള്ള ), എക്സ്പീരിയൻഷ്യൽ (അനുഭവവേദ്യമായ), എത്നിക്ക് ( പാരമ്പര്യ തനിമയുള്ള) ടൂറിസം ഹബ്സ് (വിനോദ സഞ്ചാര കേന്ദ്രങ്ങൾ) എന്നതിന്റെ ചുരുക്കെഴുത്താണ് സ്ട്രീറ്റ്.


പദ്ധതിയുടെ നേട്ടം

1. ലോകത്തെമ്പാടുമുള്ള വിനോദസഞ്ചാരികൾക്കായി തൃത്താല, പട്ടിത്തറ പ്രദേശങ്ങളുടെ സവിശേഷതകൾ അവതരിപ്പിക്കാൻ കഴിയും

2. സഞ്ചാരികൾക്ക് മികച്ച അനുഭവവും തദ്ദേശീയ ജനതയ്ക്ക് വിനോദസഞ്ചാരത്തിൽ സജീവ പങ്കാളിത്തവും വരുമാനവും ലഭിക്കും

ലോക ഭൂപടത്തിൽ തൃത്താലയെ അടയാളപ്പെടുത്തും

ഓരോ പ്രദേശത്തിന്റെയും സാദ്ധ്യത കണക്കിലെടുത്ത് കണ്ടറിയാനാവുന്നതും അനുഭവവേദ്യത ഉറപ്പാക്കുന്നതുമായ തെരുവുകൾ സജ്ജീകരിക്കുന്നതാണ് സ്ട്രീറ്റ് പദ്ധതി. ഗ്രീൻ സ്ട്രീറ്റ്, കൾച്ചറൽ സ്ട്രീറ്റ്, എത്നിക് ക്യുസീൻ / ഫുഡ് സ്ട്രീറ്റ് , വില്ലേജ് ലൈഫ് എക്സ്പീരിയൻസ് / എക്സ്പീരിയൻഷ്യൽ ടൂറിസം സ്ട്രീറ്റ്, അഗ്രി ടൂറിസം സ്ട്രീറ്റ്, വാട്ടർ സ്ട്രീറ്റ്, ആർട്ട് സ്ട്രീറ്റ് എന്നിങ്ങനെ തെരുവുകൾ നിലവിൽ വരും. കുറഞ്ഞത് മൂന്ന് സ്ട്രീറ്റുകളെങ്കിലും പദ്ധതിയുടെ ഭാഗമായി ഓരോ സ്ഥലത്തും നടപ്പാക്കും. പൂർണമായി പൊതു - സ്വകാര്യ പങ്കാളിത്തത്തിൽ നടപ്പാക്കാൻ വിഭാവനം ചെയ്യുന്ന ഈ പദ്ധതി ദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും തദ്ദേശ വാസികൾക്കും ടൂറിസം മേഖലയിൽ മുഖ്യ പങ്ക് വഹിക്കാനാവും വിധമാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ഓരോ നാടിന്റെയും തനിമ സഞ്ചാരികൾക്ക് പകർന്നു നൽകാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഭാരതപ്പുഴ, പട്ടിക്കായൽ, നിരവധി കുളങ്ങൾ അടക്കമുള്ള ജലസ്രോതസുകൾ, പറയിപെറ്റ പന്തിരുകുലം ഐതിഹ്യം, സാഹിത്യരംഗത്തെ അതികായരുടെ ജന്മഗൃഹങ്ങൾ, നാടൻ കലകൾ, പരമ്പരാഗത കലകൾ, ഭക്ഷണ വൈവിധ്യം, ആയുർവേദം, ശിൽപഭംഗിയുള്ള പഴയ കെട്ടിടങ്ങൾ, പ്രശസ്തമായ ആരാധനാലയങ്ങൾ, ഉത്സവങ്ങൾ തുടങ്ങി സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന നിരവധി ഘടകങ്ങൾ തൃത്താലയിലുണ്ട്. ഇവ ഉപയോഗിച്ച് സഞ്ചാരികൾക്ക് മികച്ച അനുഭവം ഒരുക്കാൻ കഴിയും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: STREET TOURISAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL