ഗർഭനിരോധന ഉറകളും കണ്ടെത്തി, കാർ കസ്റ്റഡിയിലെടുത്തു
കൊച്ചി: മോഡലുകൾ മരിച്ച കാറപകടക്കേസിൽ രണ്ടാംപ്രതി സൈജു എം. തങ്കച്ചൻ ഉപയോഗിച്ചിരുന്ന ഔഡി കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു ഡസനോളം ഗർഭനിരോധന ഉറകൾ, ഉപയോഗിച്ചവയുടെ അത്രത്തോളം കവറുകൾ, ഡിക്കിയിൽ മടക്കി സൂക്ഷിക്കാവുന്ന കിടക്ക, പെഗ് മെഷറും ഗ്ളാസുകളും അടക്കം മദ്യപാന സാമഗ്രികൾ, ഡി.ജെ പാർട്ടിക്ക് ഉപയോഗിക്കുന്ന മൈക്രോഫോൺ- മറ്റ് ഉപകരണങ്ങൾ തുടങ്ങിയവ കാറിൽ നിന്ന് കണ്ടെത്തി.
മോഡലുകളെ പിന്തുടരാൻ ഉപയോഗിച്ച കാർ ഇന്നലെ രാവിലെയാണ് കാക്കനാട് രാജഗിരി വാലിയിലെ ലാവൻഡർ അപ്പാർട്ട്മെന്റിലെ പാർക്കിംഗ് ഏരിയയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇന്ന് കോടതിയിൽ ഹാജരാക്കും.
സൈജുവിന്റെ ചൂഷണത്തിന് ഇരയായ യുവതികളെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. അന്വേഷണത്തോട് കാര്യമായി സഹകരിക്കുന്നില്ല. മയക്കുമരുന്നിന് അടിമയായതിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതായും സൂചനയുണ്ട്. ഒറ്റപ്പെട്ട ജീവിതമാണ് നയിച്ചിരുന്നത്. ഭാര്യ നേരത്തെ ഇയാളിൽനിന്ന് അകന്നിരുന്നു. സഹോദരൻ മാവേലിക്കരയിലാണ് താമസം. ബന്ധുക്കളാരും ഇയാളെത്തേടി എത്തിയിട്ടില്ല.
20 ലക്ഷം രൂപയ്ക്ക് തൃശൂർ സ്വദേശിയിൽനിന്നാണ് സൈജു കാർ വാങ്ങിയത്. കാറിന്റെ ഉമസ്ഥാവകാശം കൈമാറിയിട്ടില്ല.
അതേസമയം, ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയശേഷം സൈജു പോയത് ബംഗളൂരു, ഗോവ എന്നിവിടങ്ങളിലെ ഡി.ജെ പാർട്ടിയിൽ പങ്കെടുക്കാനാണെന്ന് പൊലീസ് പറയുന്നു. നമ്പർ 18 ഹോട്ടലിൽ സൈജു സ്ഥിരമായി ഡി.ജെ പാർട്ടി നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |