തിരുവനന്തപുരം: ടൂറിസം-വനം വകുപ്പുകളുമായി കൈകോർത്ത് സംസ്ഥാനത്ത് മുളവീടുകളുടെയും സ്ഥാപനങ്ങളുടെയും നിർമ്മാണം വ്യാപിപ്പിക്കാൻ ബാംബൂ കോർപ്പറേഷൻ. ഓഫീസുകൾ, ഇക്കോ ഷോപ്പുകൾ, വെയിറ്റിംഗ് ഷെഡ്ഡുകൾ, റസ്റ്റോറന്റ്, സെക്യൂരിറ്റി കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ളവ മുള ഉപയോഗിച്ച് പണിയാനാണ് പദ്ധതി. സൗകര്യങ്ങളും നിർമ്മാണ വസ്‌തുക്കളുടെ ലഭ്യതയും അനുസരിച്ച് ചതുരശ്ര അടിക്ക് 1200-1700 രൂപയാണ് മുളകൊണ്ടുള്ള നിർമ്മാണച്ചെലവ്. തറനിരപ്പിൽ നിന്ന് മൂന്നടിയോളം ഉയരത്തിൽ മുളംതൂണുകൾക്ക് മുകളിൽ അടിത്തറ ഒരുക്കിയാണ് നിർമ്മാണം. ചുമരും വാതിലും ജനാലകളും കട്ടിലും കസേരയും മറ്റ് ഫർണിച്ചറുമെല്ലാം മുളകൊണ്ടുളളതാകും. തുഷാരഗിരിയിൽ വൈകാതെ മുള കൊണ്ട് നിർമ്മിച്ച രണ്ട് വെയിറ്റിംഗ് ഷെഡ്ഡുകൾ ഉയരും. കക്കയത്ത് ഇക്കോ ഷോപ്പും കഫറ്റീരിയയും നിർമ്മിക്കുന്നതിനാവശ്യമായ ഭരണാനുമതിയും ഉടനുണ്ടാകും. സൈലന്റ് വാലി, കോന്നി, കടലുണ്ടി, അടവി ഉൾപ്പെടെയുളള പ്രദേശങ്ങളിൽ ഇക്കോ ഫ്രണ്ട്‌ലി കൺസ്‌ട്രക്ഷനുകൾ ബാംബൂ കോർപ്പറേഷന്റെ നേതൃത്വത്തിൽ നടന്നിരുന്നു. ഇവയൊക്കെ കോർപ്പറേഷന് വൻ ലാഭമായതിനെ തുടർന്നാണ് മുളവീടുകളും മറ്റ് കെട്ടിടങ്ങളും ടൂറിസം കേന്ദ്രങ്ങളിൽ വ്യാപിപ്പിക്കാൻ പദ്ധതിയിടുന്നത്.
മുള നിർമ്മാണത്തിന്റെ ഗുണം
ഉറപ്പ്, അഴിച്ചുമാറ്റാനുളള സൗകര്യം
കെട്ടിടങ്ങൾക്ക് താഴെ വെളളം ഒഴുകിപ്പോകാനുളള സൗകര്യം
എ.സി വേണ്ട, വൈദ്യുതിച്ചെലവില്ലാതെ സ്വാഭാവിക തണുപ്പ്
മുള ഓഫീസുകൾ വരും
പരമ്പരാഗത ഓഫീസ് സങ്കല്പങ്ങളെ മാറ്റിമറിക്കും. പ്ലാസ്റ്റിക്കും മറ്റു പ്രകൃതി മലിനീകരണ സാധനങ്ങളും നിത്യജീവിതത്തിൽ നിന്ന് അകറ്റി നിറുത്തുകയാണ് ലക്ഷ്യം. പേന,പെൻസിൽ,പെൻ സ്റ്റാൻഡ്, ഫയലുകൾ, ടേബിൾ കലണ്ടർ, ലാപ്ടോപ്പ് സ്റ്റാൻഡ്, നെയിം ബോർഡ്,ബാനർ തുടങ്ങിയവയെല്ലാം മുള നിർമ്മിതമായിരിക്കും.
ബാംബൂ ഫ്ലോറിംഗ് ടൈൽ
കണ്ണൂർ വിമാനത്താവളത്തിൽ നിർമ്മിച്ച് വിജയിച്ച ബാംബൂ ഫ്ലോറിംഗ് ടൈൽ കൂടുതൽ വ്യാപിപ്പിക്കും. വിമാനത്താവളത്തിലെ വി.ഐ.പി ലോഞ്ചിലാണ് 14,000 ചതുരശ്രയടിയിൽ ബാംബൂ ഫ്ലോറിംഗ് ടൈൽ പാകിയത്. അഗർത്തല കഴിഞ്ഞാൽ ഫ്ളോറിംഗ് ടൈൽ നിർമ്മിക്കുന്ന ഒരേയൊരു ഫാക്‌ടറിയാണ് കോഴിക്കോട് നല്ലളത്തേത്.
ബാബൂ കോർപ്പറേഷന്റെ വിറ്റുവരവ്- 12 കോടി രൂപ
നഷ്‌ടം- 3 കോടി രൂപ
ലക്ഷ്യം- 30 കോടി രൂപയുടെ വിറ്റുവരവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |