കൊച്ചി: ദേശീയപാതയിൽ മോഡലുകളും സുഹൃത്തും വാഹനാപകടത്തിൽ മരിച്ചതിന് പിന്നിലെ മുഖ്യകാരണം ഓഡി കാറിന്റെ ഡ്രൈവർ സൈജു തങ്കച്ചൻ പിന്തുടർന്നതാണെന്ന് എറണാകുളം സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു. ഇയാൾ ലഹരിക്കടിമയാണെന്നും ലഹരി ഉപയോഗിക്കാൻ നിരവധി പേരെ പ്രേരിപ്പിച്ചിട്ടുണ്ടെന്നും നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നതായി തെളിവ് ലഭിച്ചുവെന്നും കമ്മിഷണർ അറിയിച്ചു.
സൈജുവിന്റെ സ്വഭാവം സംബന്ധിച്ച അന്വേഷണത്തിൽ നിയമവിരുദ്ധമായ അനേകം കാര്യങ്ങൾ കണ്ടെത്തിയെന്നും ഇയാളുടെ ചൂഷണത്തിന് ഇരയായവർ പരാതി നൽകിയാൽ കേസ് എടുക്കുമെന്നും കമ്മിഷണർ പറഞ്ഞു. മാത്രമല്ല ഇയാൾക്കെതിരെ സ്വമേധയാ കേസ് എടുക്കുന്നത് പരിഗണനയിലുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
സൈജുവിന്റെ കസ്റ്റഡി ഇന്നവസാനിച്ച സാഹചര്യത്തിൽ പൊലീസ് സമർപ്പിച്ച അപേക്ഷയിൽ മൂന്ന് ദിവസത്തേയ്ക്ക് കൂടി കസ്റ്റഡിയിൽ തുടരാൻ കോടതി ഉത്തരവിട്ടു. റിമാൻഡ് റിപ്പോർട്ടിലെ ഗുരുതര ആരോപണങ്ങളുടെ പേരിലാണ് കസ്റ്റഡി കാലാവധി നീട്ടിയത്.
മോഡലുകളെ സൈജുവിൽ നിന്നും രക്ഷിക്കുന്നതിനായാണ് ഡ്രൈവർ അബ്ദുൾ റഹ്മാൻ അതിവേഗത്തിൽ വാഹനമോടിച്ചതെന്നും ഇയാൾ പിന്തുടർന്നില്ലായിരുന്നുവെങ്കിൽ മൂന്ന് പേരും ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നെന്നും അതിനാൽ ഒന്നാം പ്രതിയാകേണ്ടത് സൈജുവാണെന്നും പ്രൊസിക്യൂഷൻ കോടതിൽ വാദിച്ചു.
ഇൻസ്റ്റാഗ്രാമിലെ സൈജുവിന്റെ ചാറ്റുകൾ പരിശോധിച്ചതിൽ നിന്നും ഗൗരവമായ കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ പൊലീസിന് ലഭിച്ചു. നഗരത്തിലെ വിവിധ ഹോട്ടലുകളിൽ ലഹരി പാർട്ടികൾ നടത്തിയതിന്റെ വിവരങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇയാളുടെ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കാനാണ് പൊലീസ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |