കൊച്ചി: ദക്ഷിണ കൊറിയയിൽ ഉള്ളിക്കൃഷിപ്പാടത്ത് ജോലി ഉറപ്പായ 100 മലയാളികളുടെ പറക്കൽ ഒമിക്രോൺ ഭീതി മൂലം വൈകിയേക്കും. യോഗ്യരായി കണ്ടെത്തിയ 300ൽ 100 പേരുടെ നിയമന നടപടികൾ അന്തിമഘട്ടത്തിലാണ്. ഇവർ ഡിസംബറിൽ യാത്ര പുറപ്പെടേണ്ടതായിരുന്നു. പുതിയ പശ്ചാത്തലത്തിൽ യാത്ര വൈകിയേക്കുമെന്ന് ഒഡെപെക് അധികൃതർ പറഞ്ഞു. ഒഡെപെക്കിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തും എറണാകുളത്തും ക്യാമ്പ് സംഘടിപ്പിച്ചായിരുന്നു തിരഞ്ഞെടുപ്പ്. തിരുവനന്തപുരത്ത് രണ്ട് തവണയായി 670 ഉം എറണാകുളത്ത് 800 ഉം ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. ഇവരിൽ 150 പേർ പാസ്‌പോർട്ടില്ലാത്തതിനാലും 40ന് മുകളിൽ പ്രായമായതിനാലും അയോഗ്യരായി. യോഗ്യരായ 300 പേരുടെ പട്ടിക ഒഡെപെക് കൊറിയൻ അധികൃതർക്ക് കൈമാറി. ഇവരിൽ നിന്ന് 100 പേർക്ക് ആദ്യഘട്ടത്തിൽ ജോലി ലഭിക്കുമെന്നാണ് കൊറിയൻ ചേംബർ ഒഫ് കൊമേഴ്‌സിൽ നിന്ന് മറുപടി ലഭിച്ചത്. ദക്ഷിണ കൊറിയയിലെ സിനാൻ, മുവാൻ ദ്വീപുകളിലെ കൃഷിയിടങ്ങളിൽ 1,000 പേർക്കാണ് തൊഴിലവസരം. പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. മലേഷ്യ, സിംഗപ്പൂർ എയർലൈൻസുകൾ വഴിയാണ് യാത്ര.
ജോലി ഒമ്പതു മണിക്കൂർ
യന്ത്രവത്കൃതമാണ് കൃഷിയെങ്കിലും ഒമ്പതു മണിക്കൂർ കട്ടിപ്പണിയുണ്ടാകും. മാസത്തിൽ രണ്ടു ദിവസം അവധി. 1500 യു.എസ് ഡോളർ ശമ്പളം. രൂപയിലാക്കിയാൽ ഒരു ലക്ഷത്തിലേറെ വരും. താമസച്ചെലവ് വഹിക്കണം.
ഒഡേപെക് വഴി ഇതുവരെ വിവിധ രാജ്യങ്ങളിൽ ജോലിക്ക് പോയത് പതിനായിരത്തിലധികം പേരാണ്. കൂടുതലും യു.എ.ഇയിലേക്കാണ് പോയത്. ഇതിൽ 60 ശതമാനവും ആരോഗ്യപ്രവർത്തകരാണ്. എൻജിനിയർമാർ, വീട്ടുജോലിക്കാർ എന്നിങ്ങനെയാണ് മറ്റുവിഭാഗങ്ങൾ.
'ജോലിയും മറ്റ് സാഹചര്യങ്ങളും സുരക്ഷിതമാണെന്ന് ഉറപ്പാക്കിയിട്ടുണ്ട്. മാസം 60,000 രൂപയെങ്കിലും സമ്പാദിക്കാനാകും. വർഷത്തിൽ എല്ലാ സമയവും കൃഷി നടക്കുന്നതിനാൽ ജോലിയില്ലാത്ത അവസ്ഥയുണ്ടാകില്ല'.
അനൂപ് കെ.എ,
മാനേജിംഗ് ഡയറക്ടർ
ഒഡെപെക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |