ന്യൂഡൽഹി: മിനിമം താങ്ങുവില ഉറപ്പാക്കുന്നതുൾപ്പെടെയുള്ള കർഷകരുടെ ആവശ്യങ്ങളിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ പ്രതികരണമോ ഉറപ്പോ ലഭിക്കാത്ത സാഹചര്യത്തിൽ 4ന് നടക്കുന്ന സംയുക്ത കിസാൻ മോർച്ച പൊതുയോഗത്തിൽ ഭാവി സമര പരിപാടികളെപ്പറ്റി തീരുമാനിക്കും.
പ്രധാനമന്ത്രിയ്ക്ക് അയച്ച തുറന്ന കത്തിൽ ഉന്നയിച്ച വിവിധ ആവശ്യങ്ങളെപ്പറ്റി ചർച്ച ചെയ്ത് തീരുമാനമെടുക്കും. ഹരിയാനയിലെ 48,000 കർഷകർക്കെതിരെ ചുമത്തിയ കേസുകൾ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയാൽ പിൻവലിക്കാമെന്നാണ് ഹരിയാന സർക്കാർ പറയുന്നത്.
കർഷക നിയമങ്ങളുടെ പേരിൽ വീണ്ടും രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനാണ് കേന്ദ്ര സർക്കാരിൻ്റെ ശ്രമം. ഇതിനെ അപലപിക്കുന്നു. പിൻവലിക്കൽ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചപ്പോഴും കഴിഞ്ഞ വർഷം നിയമം നടപ്പിലാക്കിയത് പോലെ ജനാധിപത്യവിരുദ്ധമായ സമീപനമാണ് സർക്കാർ സ്വീകരിച്ചത്. 12 അംഗങ്ങളെ സസ്പെൻഡ് ചെയ്തത് ജനാധിപത്യവിരുദ്ധ നടപടിയാണ്. ഛത്തീസ്ഗഢിൽ അദാനി ഭൂമി ഏറ്റെടുത്തതിനെതിരെ സമരം ചെയ്യുന്ന ജനങ്ങളെ അഭിവാദ്യം ചെയ്യുകയാണ്. വൈദ്യുതി ഭേദഗതി ബില്ലിൻ്റെയും ജൈവ വസ്തുക്കൾ കത്തിക്കുന്ന കർഷകർക്കെതിരെ പിഴ ചുമത്തുന്ന കാര്യത്തിലും അനുകൂല സമീപനം പാർലിമെൻ്റ് നടപടികളിൽ കാണുന്നില്ല. കേന്ദ്രമന്ത്രി അജയ് മിശ്രയ്ക്കെതിരെ നടപടി എടുക്കാത്തതും പ്രതിഷേധാർഹമാണ്.
ഇതിനിടെ പഞ്ചാബിലെ 32 കർഷക സംഘടനകളുടെ യോഗം ഇന്ന് സിംഘു അതിർത്തിയിൽ ചേരും. 4ന് ചേരുന്ന സംയുക്ത കിസാൻ മോർച്ച പൊതുയോഗത്തിൽ സ്വീകരിക്കേണ്ട നിലപാട് ചർച്ച ചെയ്യാനാണ് യോഗം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |