SignIn
Kerala Kaumudi Online
Wednesday, 25 September 2024 6.53 PM IST

കേരളാപൊലീസും അഭിനന്ദിച്ച ട്രാൻസ്ജെൻഡർ; ശ്രുതി സിതാരയുടെ കിരീടത്തിന് അവഗണനയുടെയും കണ്ണീരിന്റെയും നനവുണ്ട്

Increase Font Size Decrease Font Size Print Page
sruthi-sithara

മാറ്റി നിറുത്തിയിരുന്ന സമൂഹം ഇന്ന് തന്നെയോർത്ത് കൈയടിക്കുന്നതിന്റെ സന്തോഷത്തിലാണ് ശ്രുതി സിതാര. അധികമാരും കേട്ടിട്ടില്ലാത്ത ആ പേര് ഇന്ന് മലയാളികൾക്ക് അഭിമാനിക്കാവുന്ന തരത്തിലേക്ക് വളർന്നിരിക്കുകയാണ്.

ലോകമെമ്പാടുമുള്ള ട്രാൻസ്ജെൻഡർ സമൂഹത്തിന് വേണ്ടിയുള്ള മിസ് ട്രാൻസ് ഗ്ലോബൽ യൂണിവേഴ്‌സ് സൗന്ദര്യ മത്സരത്തിൽ കിരീടം അണിഞ്ഞിരിക്കുന്നത് വൈക്കം സ്വദേശി ശ്രുതിയാണ്. വിജയിയെ പ്രഖ്യാപിച്ച വേളയിൽ സ്വന്തം പേര് മൈക്കിലൂടെ പുറത്തെത്തിയപ്പോൾ പലതരം വികാരങ്ങളാകണം ശ്രുതിയുടെ മനസിലൂടെ കടന്നുപോയിട്ടുണ്ടാകുക. അവഗണനകളുടെയും കുടിച്ച് വറ്റിച്ച കണ്ണുനീരിന്റെയും പഴയ കാലം അവൾക്ക് മുന്നിൽ നിറഞ്ഞുനിന്നിരിക്കണം.

നിങ്ങൾ നിങ്ങളായിരിക്കുക, നിങ്ങളിൽ വിശ്വസിക്കുക എന്നാണ് ശ്രുതിയ്‌ക്ക് ഓരോരുത്തരോടും പറയാനുള്ളത്.

ട്രാൻസ് വനിതകളെ ശാക്തീകരിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് ഇങ്ങനെയൊരു മത്സരം നടത്തുന്നതെന്ന് സംഘാടകർ പറയുന്നു. സാധാരണ സൗന്ദര്യ മത്സരങ്ങൾ പോലെ തന്നെയാണ് ഇതും. ടാലന്റ് റൗണ്ടും സ്പീച്ച് റൗണ്ടും ബിക്കിനി റൗണ്ടും ഒക്കെയായി ഏതാണ്ട് എട്ടോളം മത്സരങ്ങൾ ഇതിനകത്തുണ്ട്. കഴിഞ്ഞ വർഷമാണ് ആദ്യമായി ഈ മത്സരം സംഘടിപ്പിച്ചത്. അന്ന് ഫിലിപ്പൈൻസ് സ്വദേശിയായിരുന്നു വിജയി. രണ്ടാമത്തെ മത്സരത്തിൽ വിജയം സ്വന്തമാക്കാൻ കഴിഞ്ഞതിന്റെ ഞെട്ടലും സന്തോഷവും ശ്രുതിയുടെ മുഖത്തുണ്ട്.

sruthi-sithara

മത്സരിക്കാം എന്നു ചിന്തിക്കമ്പോഴും കിരീടം സ്വന്തമാക്കുമെന്ന് സ്വപ്‌നത്തിൽ പോലുമുണ്ടായിരുന്നില്ലെന്ന് അവർ പറയുന്നു. ആദ്യ അഞ്ചു സ്ഥാനാർത്ഥികളിൽ ഒരാളാകണം എന്നായിരുന്നു ആഗ്രഹം. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ വഴിയാണ് മത്സരത്തെ കുറിച്ചറിഞ്ഞത്. രഞ്ജു തന്നെയാണ് മത്സരിക്കാൻ നിർബന്ധിക്കുന്നതും. കൗതുകത്തിന്റെ പേരിലാണ് അപേക്ഷിച്ചത്. മത്സരമൊക്കെ വെർച്വലായിട്ടായിരുന്നു. ആദ്യം ദേശീയ തലത്തിൽ വിജയിയായി. പക്ഷേ, ഗ്ലോബൽ ലെവലിൽ വിജയിക്കുമെന്ന് കരുതിയിരുന്നില്ലെന്നും ശ്രുതി പറയുന്നു.

മിസ് ട്രാൻസ് ഓർഗനൈസേഷന് ഒരു ടാഗ്‌ലൈൻ പറയാമോ എന്നായിരുന്നു ശ്രുതിയോട് ചോദിച്ച അവസാനത്തെ ചോദ്യം. അതിന് എംപവറിംഗ് ആൻഡ് ഇൻസ്‌പയറിംഗ് ട്രാൻസ് വുമൺ എന്നായിരുന്നു മറുപടി.

ഇപ്പോൾ മോഡലിംഗിന് പുറമേ സ്വന്തം സമൂഹത്തിന്റെ അവകാശങ്ങൾക്ക് വേണ്ടിയും പ്രവർത്തിക്കുന്നുണ്ട്. ഇന്നിപ്പോൾ ശ്രുതിയുടെ വിജയത്തെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ മനസ് നിറഞ്ഞ് അഭിനന്ദിക്കുന്നുണ്ട്. കേരളാപൊലീസിന്റെ പേജിലും ശ്രുതിയുടെ വിജയം തിളങ്ങി നിൽപ്പുണ്ട്.

മോഡലിംഗിലൂടെയായിരുന്നു ശ്രുതി ഈ മേഖലയിലേക്ക് തിരിഞ്ഞത്. സിനിമയും മോഡലിംഗും എന്നും ഇഷ്ടമായിരുന്നുവെങ്കിലും നേരിട്ട അനുഭവങ്ങളൊന്നും അത്ര നല്ലതായിരുന്നു. ഒരിക്കൽ സൗന്ദര്യമത്സരത്തിൽ പങ്കെടുക്കാൻ ചെന്നപ്പോൾ സംഘാടകർ പുറത്താക്കിയ അനുഭവവും ശ്രുതിക്കുണ്ട്. സ്കൂളിൽ പഠിക്കുന്ന സമയം മുതലേ ഉള്ളിലുള്ളത് സ്ത്രീയാണെന്ന് ബോദ്ധ്യമുണ്ടായിരുന്നുവെങ്കിലും വീട്ടുകാരോട് ഒരിക്കലും തുറന്നു പറഞ്ഞില്ല. കുട്ടിക്കാലത്ത് അവരെ വേദനിപ്പിക്കാതിരിക്കാനായി ആൺകുട്ടിയെ പോലെ അഭിനയിക്കുകയായിരുന്നുവെന്നും ശ്രുതി പറയുന്നു.

പ്രവീൺ എന്നായിരുന്നു ആദ്യത്തെ പേര്. കോളേജ് പഠനം പൂർത്തിയായതോടെയാണ് സ്വന്തം സ്വത്വത്തിലേക്ക് മാറണമെന്ന ചിന്ത വന്നത്. അങ്ങനെയാണ് കൂടുതായി മോഡലിംഗിലേക്കും മറ്റും തിരിയുന്നത്. ശ്രുതി സിതാര എന്ന പേരും സ്വന്തമായി കണ്ടെത്തി. സാമൂഹ്യനീതി വകുപ്പിലെ ട്രാൻസ്‌ജെൻഡർ സെല്ലിൽ കുറച്ചുനാൾ ജോലി നോക്കി.

ഈ വിജയത്തെ സ്വന്തം അമ്മയ്‌ക്കും അടുത്തിടെ മരിച്ച ട്രാൻസ്ജെൻഡർ അനന്യയ്ക്കുമാണ് ശ്രുതി സമർപ്പിച്ചിരിക്കുന്നത്. രണ്ടുപേരും വിജയം നേരിട്ട് കാണാനില്ലെങ്കിലും മറ്റൊരു ലോകത്തിരുന്ന് സന്തോഷിക്കുന്നുണ്ടാകുമെന്നും ശ്രുതി പറയുന്നു. ഫിലിപ്പീൻസ്, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മത്സരത്തിൽ ഫസ്റ്റ് റണ്ണർ അപ്പ്, സെക്കൻഡ് റണ്ണർ അപ്പ് സ്ഥാനങ്ങൾ നേടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SHE, WOMAN, BEAUTY, TRANSGENDER, POLICE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.