പാലാ : നിറുത്തിയിട്ടിരുന്ന ആംബുലൻസ് ഓടിക്കാനുള്ള കരിക്ക് വില്പനക്കാരന്റെ ശ്രമം അപകടത്തിൽ കലാശിച്ചു. ഏറ്റുമാനൂർ റോഡിൽ കിടങ്ങൂർ കട്ടച്ചിറയിൽ ഇന്നലെ വൈകിട്ട് 4 ഓടെയാണ് അപകടം നടന്നത്. അപകടത്തിൽ നാല് പേർക്ക് നിസാര പരിക്കേറ്റു. പാലാ ജനറൽ ആശുപത്രിയിലെ ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്. രോഗിയെ കൊണ്ടിറക്കിയ ശേഷം തിരികെ വരുന്നവഴിക്ക് ആംബുലൻസ് ഡ്രൈവർ ദീപേഷ് കരിക്ക് കുടിക്കാനായി കട്ടച്ചിറയിൽ വണ്ടി നിറുത്തി. ഡ്രൈവറുടെ ശ്രദ്ധ മാറിയ സമയത്ത് കരിക്ക് വില്പനക്കാരനായ പിറയാർ സ്വദേശി മുരുകൻ ആംബുലൻസിൽ കയറുകയായിരുന്നു. താക്കോൽ വാഹനത്തിലുണ്ടായിരുന്നു. സ്റ്റാർട്ട് ചെയ്ത് ഗിയർ മാറ്റിയതോടെ വാഹനം പിന്നോട്ട് ഓടുകയായിരുന്നു. പിന്നാലെ വന്ന രണ്ട് ഓട്ടോറിക്ഷകളിലും നിറുത്തിയിട്ടിരുന്ന ബൈക്കിലും ആംബുലൻസ് ഇടിച്ചു. ഒരു ഓട്ടോ റോഡിൽ തലകീഴായി മറിഞ്ഞു. ഓട്ടോയിലുണ്ടായിരുന്ന 3 യാത്രക്കാർക്കും, ബൈക്ക് യാത്രക്കാരനായ കുഞ്ഞുമോനും പരിക്കേറ്റു. ഇവരെ കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ട സ്വദേശി ജബ്ബാർ, പാലാ സ്വദേശി സണ്ണി എന്നിവരുടേതാണ് ഓട്ടോറിക്ഷ. കിടങ്ങൂർ പൊലീസ് മുരുകനെതിരെ കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |