SignIn
Kerala Kaumudi Online
Friday, 26 April 2024 12.04 PM IST

ചിറാപുഞ്ചിയിൽ വെറും 10000 കിലോമീറ്റർ മാത്രമാണ് റോഡെന്ന് മന്ത്രി റിയാസ്; രാവിലെ മന്ത്രിയുമായി സംസാരിച്ച ശേഷമാണ് വകുപ്പിനെ വിമർശിച്ചതെന്ന് ജയസൂര്യ

jayasurya

തിരുവനന്തപുരം: രാജ്യത്ത് ഏറ്റവുമധികം മഴ ലഭിക്കുന്ന ചിറാപുഞ്ചിയിൽ വെറും 10000 കി.മീ മാത്രമാണ് റോഡ്, കേരളത്തിൽ ഉള്ളത് മൂന്നരലക്ഷം കിലോമീറ്ററാണെന്നും മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിലെ റോഡുകളുടെ അവസ്ഥയെ കുറിച്ച് നടൻ ജയസൂര്യ നടത്തിയ വിമർശനം സർക്കാർ ശരിയായ രീതിയിൽ ഉൾക്കൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തുടർച്ചയായി പെയ്യുന്ന മഴ പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് തടസം തന്നെയാണ്. അതിനുള്ള പരിഹാരം കണ്ടെത്താനാണ് സർക്കാർ ശ്രമിക്കുന്നത്. റോഡിന്റെ അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്തം കരാറുകാരനാണ്. പരിപാലന കാലാവധിയിൽ കരാറുകാരൻ അറ്റകുറ്റപ്പണി നടത്തണമെന്നും അത് ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി. സംസാരിച്ച പത്ത് മിനിട്ടിൽ ഒൻപത് മിനിട്ടും ജയസൂര്യ വകുപ്പിനെ പ്രശംസിച്ചാണ് സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പി ഡബ്ല്യു ഡി റോഡ് പരിപാലനബോർഡ് പുനസ്ഥാപിക്കൽ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു നടൻ ജയസൂര്യയുടെ വിമർശനം. മഴയാണ് തടസമെന്നത് ജനം അറിയേണ്ട കാര്യമില്ല. അങ്ങനെയെങ്കിൽ ചിറാപുഞ്ചിയിൽ റോഡുകൾ ഉണ്ടാകില്ലല്ലോ എന്നായിരുന്നു താരം ചോദിച്ചത്. സംഭവം ചർച്ചയായതോടെ അദ്ദേഹം സോഷ്യൽമീഡിയയിലും തന്റെ നിലപാട് വ്യക്തമാക്കി. മന്ത്രിയുടെ ക്ഷണപ്രകാരമാണ് താൻ പരിപാടിയിൽ പങ്കെടുത്തതെന്നും രാവിലെ ഒന്നിച്ചുള്ള പ്രഭാത ഭക്ഷണത്തിന്‌ ശേഷം ഉള്ളിൽതോന്നുന്ന കാര്യം വേദിയിൽ പറയുമെന്ന് മന്ത്രിയോട് സൂചിപ്പിച്ചതായും ജയസൂര്യ കുറിച്ചിട്ടുണ്ട്.

'ജീവിതത്തിലെ നല്ലൊരു ശതമാനം റോഡിൽ ചെലവഴിക്കുന്നവരാണ് നാമെല്ലാവരും. പലപ്പോഴും റോഡുകളുടെ ശോചനീയാവസ്ഥ കാണുമ്പോൾ നമ്മൾ പ്രതികരിച്ചു പോകാറുണ്ട്. അത്തരത്തിലുള്ള പ്രതികരണങ്ങൾ ഒരു പൗരൻ എന്ന നിലയിൽ സ്വാഭാവികമായും നമ്മുടെ ഉള്ളിൽനിന്ന് പുറത്തുവന്നു പോകുന്നവയാണ്. ഞാനും പ്രതികരിക്കാറുണ്ട്. അതിന് അനുകൂലമോ പ്രതികൂലമോ ആയ ധാരാളം അഭിപ്രായങ്ങളും ഞാൻ സമൂഹത്തിൽനിന്ന് കേട്ടിട്ടുണ്ട്.
രണ്ടുദിവസം മുമ്പ് ബഹുമാനപ്പെട്ട പൊതുമരാമത്ത് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് വിളിച്ചു, ഒരു പരിപാടിയിൽ പങ്കെടുക്കാമോ എന്ന് ചോദിച്ചു. ഞാൻ വളരെയധികം ശ്രദ്ധിക്കുന്ന ഒരു വ്യക്തിത്വമാണ് ശ്രീ മുഹമ്മദ് റിയാസ്. ആത്മാർത്ഥമായി നാടിന് മാറ്റം വരണം എന്ന് ചിന്തിക്കുന്ന ഒരു യുവത്വത്തെ അദ്ദേഹത്തിൽ കാണാൻ എനിക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പരിപാടിയിൽ പങ്കെടുക്കാം എന്നു മറുപടി പറയാൻ ഒട്ടും താമസിക്കേണ്ടി വന്നില്ല. ഇന്ന് രാവിലെ അദ്ദേഹത്തിന്റെ കുടുംബവും ഒന്നിച്ച് പ്രഭാത ഭക്ഷണം കഴിച്ചു പരിപാടിക്ക് പോകുന്നതിനിടയിൽ ഞാൻ ചോദിച്ചു, ഞാൻ എന്റെ ഉള്ളിൽ തോന്നുന്നത് വേദിയിൽ പറഞ്ഞോട്ടെ? അദ്ദേഹത്തിന്റെ മറുപടി നിങ്ങൾ ഉള്ളിൽ തോന്നിയത് പറയും എന്നുള്ളതുകൊണ്ടാണ് നിങ്ങളെ വിളിച്ചത്, നാടിന് മാറ്റം വരണം, തെറ്റുകൾ ചൂണ്ടിക്കാട്ടപ്പെടണം.

ആ വാക്കുകൾ ഞാൻ മുന്നേ സൂചിപ്പിച്ചതുപോലെ ആത്മാർത്ഥതയുടെ ശബ്ദമായിരുന്നു. ഞാൻ വേദിയിൽ ഉന്നയിച്ച എല്ലാ കാര്യങ്ങൾക്കും പ്രതിവിധി ഉണ്ടാക്കാം എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ഈ വാക്ക് കേവലം ഒരു വാക്കല്ല ഇന്ന് പ്രാവർത്തികമായി കൊണ്ടിരിക്കുന്ന ഒരു സത്യമാണ് എന്നതാണ് ഇതുവരെയുള്ള അദ്ദേഹത്തിന്റെ പ്രവർത്തികൾ എന്നെ ബോധ്യപ്പെടുത്തി തന്നത്, അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇനിമുതൽ നമ്മുടെ റോഡുകളിൽ അത് പണിത കോൺട്രാക്ടറുടെ പേരും ഫോൺ നമ്പറും വിലാസവും പ്രദർശിപ്പിക്കുക എന്ന രീതി. വിദേശങ്ങളിൽ മാത്രം നമ്മൾ കണ്ടുപരിചയിച്ച വിപ്ലവകരമായ ഈ തീരുമാനം അദ്ദേഹം നടപ്പിൽ വരുത്തുകയാണ്.

റോഡുകൾക്ക് എന്ത് പ്രശ്നം സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്വം പൂർണ്ണമായും കോൺട്രാക്ടറിലാണ് എന്ന് മാത്രമല്ല, അത് ജനങ്ങൾക്ക് ഓഡിറ്റ് ചെയ്യാൻ സാധിക്കുന്ന വിധത്തിൽ ആണ് എന്നതും ഒരു ജനകീയ സർക്കാറിന്റെ ലക്ഷണമാണ്. അതെ ജനകീയമായ ഒരു സർക്കാർ ജനങ്ങളുടേതാവുന്നത് ജനങ്ങളുമായി അത് സജീവമായി ഇടപ്പെടുമ്പോൾ ആണ്. ശ്രീ റിയാസ് നമ്മുടെ ശബ്ദം കേൾക്കുന്ന, അതിനു മൂല്യം കൊടുക്കുന്ന മന്ത്രിയാണ്. എനിക്കഭിമാനമുണ്ട് അദ്ദേഹത്തിന്റെ ഇതുവരെയുള്ള പ്രവർത്തനത്തിൽ. പ്രതീക്ഷയുണ്ട് ഇനി വരുന്ന പ്രവർത്തനങ്ങളിൽ." ഇതായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JAYASURYA, RIYAS, ROAD, MUHAMMED RIYAS, MINISTER, KERALA ROAD, CHIRAPUNCHI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.