തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് മരണങ്ങൾ വർദ്ധിക്കുന്നതായി കേന്ദ്രസർക്കാർ. ഡിസംബർ മൂന്നിന് അവസാനിച്ച ആഴ്‌ചയിൽ 2118 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. തൊട്ടുമുൻപുള്ള ആഴ്ചയിലേക്കാൾ കൂടുതലാണിത്. തൃശൂർ, കോഴിക്കോട്, മലപ്പുറം, കൊല്ലം ജില്ലകളിലാണ് മരണനിരക്ക് കൂടുതലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാന ആരോഗ്യവകുപ്പിനയച്ച കത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഒരു മാസത്തിനിടെ കേരളത്തിൽ 1,71, 521 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ഒരു മാസത്തെ ആകെ കൊവിഡ് കേസുകളുടെ 55.8 ശതമാനമാണിത്. സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകളിൽ വർദ്ധനവ് ഉണ്ടായിരിക്കുകയാണ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തൃശൂര്‍, കോട്ടയം എന്നീ ജില്ലകളിൽ റിപ്പോർട്ട് ചെയ്യുന്ന പുതിയ കേസുകൾ ആശങ്ക ഉളവാക്കുന്നുവെന്ന് കേന്ദ്രം വെളിപ്പെടുത്തി.
തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, വയനാട് എന്നീ ജില്ലകളിലെ പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക് പത്ത് ശതമാനത്തിൽ കൂടുതലാണെന്നും മറ്റ് ഒൻപത് ജില്ലകളിൽ ഇത് അഞ്ച് മുതൽ പത്ത് ശതമാനത്തിനിടയിലാണെന്നും കേന്ദ്രം സൂചിപ്പിച്ചു.
ഒമിക്രോൺ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾ നിരീക്ഷണം കർശനമാക്കണമെന്നും പരിശോധന വർദ്ധിപ്പിക്കണമെന്നും കേന്ദ്രം നിർദേശിച്ചു.കൊവിഡ് സ്ഥിരീകരിക്കുന്നവർ പതിന്നാല് ദിവസത്തെ ക്വാറന്റൈൻ പാലിക്കുന്നുണ്ടെന്ന് സംസ്ഥാന സർക്കാർ ഉറപ്പുവരുത്തണമെന്നും കേന്ദ്രം നിർദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |