തിരുവനന്തപുരം: സി.പി.എമ്മിന്റെ ഗുണ്ടാസംഘം നടത്തിയ കൊല ബി.ജെ.പിയുടെ തലയിൽ കെട്ടിവയ്ക്കാനുള്ള പൊലീസ് - സി.പി.എം ഗൂഢാലോചനയെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രസ്താവിച്ചു.
തിരുവല്ലയിലെ വനിതാ നേതാവ് സി.പി.എം പ്രാദേശിക നേതാവിനെതിരെ ഉയർത്തിയ പീഡനപരാതിയും കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കണം. പത്തനംതിട്ട ജില്ലയിലെ സി.പി.എമ്മിലെ ആഭ്യന്തര പ്രശ്നങ്ങളും അന്വേഷിക്കണം. തിരുവല്ലയിലെ കൊലപാതകം രാഷ്ട്രീയ കൊലപാതകമല്ലെന്ന് പറഞ്ഞത് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി നിശാന്തിനിയാണ്. എന്നാൽ കോടിയേരി ബാലകൃഷ്ണൻ പൊലീസിനെ ഭീഷണിപ്പെടുത്തിയാണ് ബി.ജെ.പി പ്രവർത്തകർ സംഘംചേർന്ന് സി.പി.എം പ്രവർത്തകനെ കൊലപ്പെടുത്തി എന്ന എഫ്.ഐ.ആർ ഉണ്ടാക്കിയത്. സി.പി.എമ്മിന്റെ പോഷകസംഘടനയായി പ്രവർത്തിക്കുന്നതിന് കേരള ഡി.ജി.പി ഉത്തരവാദിത്തപ്പെട്ടവർക്ക് മറുപടി നൽകേണ്ടി വരും. സന്ദീപ് വധക്കേസിൽ അറസ്റ്റിലായ മുഹമ്മദ് ഫൈസൽ ബി.ജെ.പിക്കാരനാണോ? ഇയാളുടെ പശ്ചാത്തലമെന്താണ് എന്ന് പൊലീസ് വ്യക്തമാക്കണം. റെഡ് വോളണ്ടിയർ യൂണിഫോമിൽ സി.പി.എം പരിപാടിയിൽ പങ്കെടുക്കാറുള്ള നന്ദുകുമാർ ബി.ജെ.പി പ്രവർത്തകനാണോ? സജീവ സി.പി.എം പ്രവർത്തകനായ വിഷ്ണുകുമാർ എന്ന അഭി ബി.ജെ.പി പ്രവർത്തകനാണോ? പായിപ്പാട് സ്വദേശിയായ പ്രമോദ് പ്രസന്നൻ ബി.ജെ.പിയാണോ? ഇവരെല്ലാം സി.പി.എം പ്രവർത്തകരാണെന്ന് വ്യക്തമായിട്ടും ബി.ജെ.പിയുടെ പേര് അനാവശ്യമായി വലിച്ചിഴച്ചതിന് പൊലീസിനെക്കൊണ്ട് മറുപടി പറയിക്കും. എ.കെ.ജി സെന്ററിൽ നിന്ന് എഴുതിയ ഭോഷ്‌ക്ക് എഫ്.ഐ.ആർ ആണിതെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |