തിരുവനന്തപുരം: വിഴിഞ്ഞം കാരയ്‌ക്കാട് റിസോർട്ടിൽ ലഹരി പാർട്ടി നടന്നതായി കണ്ടെത്തി. റേവ് പാർട്ടി നടന്നു എന്ന രഹസ്യ വിവരത്തെ തുടർന്ന് സ്‌റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് റെയ്ഡ് നടത്തി പാർട്ടി നടത്തിയവരെ പിടികൂടിയത്. എംഡിഎംഎ, ഹാഷിഷ് ഓയിൽ ഉൾപ്പടെ മാരക ലഹരിവസ്‌തുക്കളും റെയ്‌ഡിൽ പിടിച്ചെടുത്തിട്ടുണ്ട്.
ആര്യനാട് സ്വദേശി അക്ഷയ മോഹനാണ് പാർട്ടി നടത്തിയത്. സ്‌ത്രീകളടക്കം 50ഓളം പേരാണ് ഇന്നലെ രാത്രിയിൽ തുടങ്ങിയ പാർട്ടിയിൽ പങ്കെടുത്തത്. ഞായറാഴ്‌ച ഉച്ചവരെ പാർട്ടി നടന്നതായാണ് വിവരം. പങ്കെടുത്തവരിൽ 20ഓളം പേർ ഇപ്പോഴും റിസോർട്ടിലുണ്ട്. ഇവരെ ചോദ്യം ചെയ്യുകയാണ്. അക്ഷയ മോഹനെയും കണ്ണാന്തുറ സ്വദേശി പീറ്റർ ഷാനെയും എക്‌സൈസ് പിടികൂടി. നിർവാണ മ്യൂസിക് ഫെസ്‌റ്റിവെൽ എന്ന പേരിലായിരുന്നു പാർട്ടി നടത്തിയത്. ഒരാൾക്ക് 1000 രൂപയായിരുന്നു പ്രവേശന ഫീസ്. മദ്യം വിളമ്പാൻ പ്രത്യേക ഫീസും വാങ്ങിയിരുന്നു.
മുൻപ് കൊച്ചിയിൽ നടന്ന ലഹരി പാർട്ടിയുടെ സമാനമായി വിഴിഞ്ഞത്തും കോവളത്തും ലഹരി പാർട്ടി നടക്കുന്നുവെന്ന് എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം കൊച്ചിയിൽ മോഡലുകളുടെ മരണത്തിനിടയായ കാർ ചേസിംഗ് സംഭവത്തിലുൾപ്പെട്ട സൈജു തങ്കച്ചൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് ചിലവന്നൂരിലെ ഫ്ളാറ്റിൽ നടത്തിയ റെയ്ഡിൽ മയക്കുമരുന്ന് കണ്ടെത്തി. ഇവിടെ ലഹരി പാർട്ടി മാത്രമല്ല ചൂതാട്ടകേന്ദ്രം പ്രവർത്തിച്ചിരുന്നതായും വിവരം ലഭിച്ചു. ഇതിന് പുറമെ മരട്, തേവര ഉൾപ്പടെ ഭാഗങ്ങളിലെ ഫ്ളാറ്റുകളിലും പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |