മലപ്പുറം: കാറിൽ വിതരണത്തിനായി കൊണ്ടുപോവുകയായിരുന്ന 80 ലക്ഷത്തോളം വരുന്ന കുഴൽപ്പണം കവർച്ച ചെയ്ത സംഭവത്തിൽ അന്തർ ജില്ലാ കവർച്ചാ സംഘത്തലവൻ പിടിയിൽ. എറണാകുളം മൂക്കന്നൂർ സ്വദേശി വലിയോലിപറമ്പ് വീട്ടിൽ മൊട്ട സതീഷ് എന്ന സതീഷ് (31)നെയാണ് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. നവംബർ 29ന് എറണാംകുളത്ത് വച്ചാണ് കുഴൽപ്പണ വിതരണത്തിനായി പോവുകയായിരുന്ന പൊന്മള സ്വദേശികളുടെ പണം കവർച്ച ചെയ്തത്. രണ്ട് കാറുകളിലായി പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞാണ് കൊള്ള സംഘമെത്തിയത്. ഹൈവേയിൽ വച്ച് കാർ തടഞ്ഞ സംഘം കാറിൽ ഉണ്ടായിരുന്നവരെ പിടിച്ചിറക്കി തട്ടികൊണ്ടുപോയി പണം കവർച്ച ചെയ്യുകയായിരുന്നു.
എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹൈവേ റോബറി സംഘമാണിവർ. പിടിയിലായ സതീഷിന് കൊലപാതകം, കവർച്ചയടക്കം തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം , കണ്ണൂർ, കാസർകോഡ് ജില്ലകളിലായി 10 ഓളം കേസുകളുണ്ട്. ജനുവരിയിൽ തൃശൂർ ഒല്ലൂരിൽ വച്ച് ഇയാളുടെ നേതൃത്വത്തിലുള്ള സംഘം ഒരുകോടിയോളം കുഴൽപ്പണം കവർച്ച നടത്തിയിരുന്നു. ഇതിൽ പിടിക്കപ്പെട്ട് മൂന്ന് മാസം മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്. ഇയാളെ ചോദ്യം ചെയ്തതിൽ സംഘത്തിൽ ഉൾപ്പെട്ട മറ്റു പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവർക്കായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി. സംസ്ഥാനത്തെ ഈ അടുത്ത കാലത്തായി നടന്ന ഹൈവേ റോബറികൾ ഇയാളുടെ നേതൃത്വത്തിലുള്ള സംഘത്തിന് പങ്കുള്ളതായി സൂചനയുണ്ട്. കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങും. മലപ്പുറം ഇൻസ്പക്ടർ ജോബി തോമസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘങ്ങളായ ഗിരീഷ്, അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ, പി. സഞ്ജീവ്, സലീം, ദിനേശ്, സഹേഷ്, ഹമീദലി,രതീഷ് എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |